ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്, ഈ മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 6000 കോടി രൂപ. ഇതോടെ, 2022ല്‍ ഇതുവരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) അറ്റ വില്‍പ്പന 1.75 ലക്ഷം കോടി രൂപയായി. കണക്കുകള്‍ പ്രകാരം ഒക്ടോബറില്‍ (21 വരെ) എഫ്പിഐകള്‍ 5,992 കോടി രൂപയുടെ ഇക്വിറ്റികളാണ് വിറ്റഴിച്ചത്.
എങ്കിലും കുറച്ച് ദിവസങ്ങളായി വില്‍പനയ്ക്ക് കാര്യമായ ശമനം വന്നിട്ടുണ്ട്. എഫ്പിഐ വില്‍പനയ്ക്ക് ആനുപാതികമായോ, കൂടിയ തോതിലോ ആഭ്യന്തര സ്ഥാപന നിക്ഷേപകരും (ഡിഐഐകളും) ചില്ലറ നിക്ഷേപകരും ഓഹരികള്‍ വാങ്ങിയതാണ് കാരണം.
ഇതോടെ, വിറ്റ ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ കൂടുതല്‍ മുതല്‍ മുടക്ക് വേണ്ടിവരുമെന്ന കാര്യം എഫ്പിഐകള്‍ തിരിച്ചറിയുകയായിരുന്നു. യുഎസ് ബോണ്ട് വരുമാനം ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്ന നെഗറ്റീവ് മാക്രോ ഘടനയിലും എഫ്പിഐകള്‍ വില്‍പന കുറയ്ക്കുന്ന അപൂര്‍വ പ്രവണതയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്, ജിയോജിത്തിലെ വികെ വിജയകുമാര്‍ വിശദീകരിക്കുന്നു.
സെപ്തംബറില്‍ 7600 കോടി രൂപയുടെ വിറ്റഴിക്കല്‍ നടത്താന്‍ എഫ്പിഐകള്‍ തയ്യറായിരുന്നു. എന്നാല്‍ ഓഗസ്റ്റ്, ജൂലൈ മാസങ്ങളില്‍ അവര്‍ അറ്റ വാങ്ങല്‍കാരായി. യഥാക്രമം 51200 കോടിയുടേയും 5000 കോടി രൂപയുടെയും അറ്റ നിക്ഷേപമാണ് ഈ മാസങ്ങളില്‍ അവര്‍ നടത്തിയത്.
മേഖല തിരിച്ച് പരിശോദിക്കുമ്പോള്‍, ഫിനാന്‍ഷ്യല്‍, എഫ്എംസിജി, ഐടി എന്നിവയില്‍ എഫ്പിഐകള്‍ ബെയറിഷാണ്. മാത്രമല്ല, ഡെബ്റ്റ് വിപണിയില്‍ നിന്നും 1950 കോടി രൂപ പിന്‍വലിക്കാനും അവര്‍ തയ്യാറായി. ഇന്ത്യയെ കൂടാതെ, തായ്ലന്‍ഡിലും തായ്വാനിലും എഫ്പിഐ ഫ്‌ലോ നെഗറ്റീവ് ആയിരുന്നു.
നിലവിലുള്ള ഭൗമരാഷ്ട്രീയ അപകടസാധ്യതയും പണപ്പെരുപ്പവും പരിഗണിക്കുമ്പോള്‍ വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരാനാണ് സാധ്യതയെന്ന് കൊട്ടക് സെക്യൂരിറ്റീസിന്റെ ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍) തലവന്‍ ശ്രീകാന്ത് ചൗഹാന്‍ പറയുന്നു.