ന്യൂയോർക്ക്: എണ്ണവിലക്കയറ്റം അടുത്ത വർഷത്തെ ആഗോള വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നു രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ ഫിച്ച്. നിലവിലെ മിഡിൽ ഈസ്റ്റ് സംഘർഷം വിതരണത്തെ തടസപ്പെടുത്തുന്ന സാഹചര്യത്തിൽ എണ്ണവില വീണ്ടും കുതിക്കും. ഇത് കുറഞ്ഞ സാമ്പത്തിക വളർച്ചയ്ക്കും, ഉയർന്ന പണപ്പെരുപ്പത്തിനും വഴിവയ്ക്കുമെന്ന് ഫിച്ച് റേറ്റിംഗ്‌സ് കൂട്ടിച്ചേർത്തു.
ഫിച്ചിന്റെ വിലയിരുത്തലിൽ ആഗോള വളർച്ച 2024ൽ 0.4 ശതമാനം കുറവായിരിക്കും. കാര്യമായ തിരിച്ചുവരവിന്റെ അഭാവം സൂചിപ്പിക്കുന്നത് പ്രാരംഭ ഞെട്ടലിനപ്പുറം സ്ഥിരമായ മിതമായ ആഘാതം ഉണ്ടാകുമെന്നാണ്.
2024ലും 2025ലും എണ്ണ ബാരലിന് യഥാക്രമം 75 ഡോളറും, 70 ഡോളറുമാണ് ഫിച്ചിന്റെ സെപ്തംബർ ഗ്ലോബൽ ഇക്കണോമിക് ഔട്ട്ലുക്ക് വിലയിരുത്തുന്നത്.
ഓക്സ്ഫോർഡ് ഇക്കണോമിക്സ് ഗ്ലോബൽ ഇക്കണോമിക് മോഡലിൽ നിന്നുള്ള സിമുലേഷനുകൾ ഉപയോഗിച്ചാണ്, 2024- 2025 കാലയളവിൽ ഉയർന്ന എണ്ണവിലയുടെ ആഘാതം റേറ്റിംഗ് ഏജൻസി കണക്കാക്കിയത്. വിതരണ നിയന്ത്രണങ്ങൾ കാരണം, 2024-ൽ എണ്ണവില ബാരലിന് ശരാശരി 120 ഡോളറും, 2025-ൽ ബാരലിന് 100 ഡോളറും ആകുമെന്നും റിപ്പോർട്ട് അനുമാനിക്കുന്നു.
ഇക്കഴിഞ്ഞ ഒക്ടോബർ 7-ന് ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം ആരംഭിക്കുന്നതു വരെ, എണ്ണവില ബാരലിന് ശരാശരി 82 ഡോളറായിരുന്നു. ആക്രമണത്തെ തുടർന്നു വില 94 ഡോളർ വരെ കുതിച്ചു. എണ്ണവില വർധന ഒട്ടുമികച്ച എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
മിഡിൽ ഈസ്റ്റ് സംഘർഷവുമായി ബന്ധപ്പെട്ട എണ്ണവില ആഘാതം കടുത്ത സാമ്പത്തിക സാഹചര്യങ്ങൾ, കുറഞ്ഞ ബിസിനസ്, ഉപഭോക്തൃ ആത്മവിശ്വാസം, സാമ്പത്തിക വിപണികളിലെ തിരുത്തലുകൾ എന്നിവയ്ക്കു കാരണമാകുമെന്നു ഫിച്ച് അഭിപ്രായപ്പെടുന്നു.