മുംബൈ: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഫ്യൂച്ചർ എന്റർപ്രൈസസിന്റെ ഏകീകൃത അറ്റ നഷ്ടം 2,295.90 കോടി രൂപയായി വർദ്ധിച്ചു. റിലയൻസുമായുള്ള ഇടപാടിലെ പരാജയം, ഉന്നത ഉദ്യോഗസ്ഥരുടെ രാജി , വ്യവഹാരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ കാരണമാണ് നഷ്ട്ടം വർധിച്ചതെന്ന് കമ്പനി അറിയിച്ചു.
ഒരു വർഷം മുമ്പ് ജനുവരി-മാർച്ച് പാദത്തിൽ കമ്പനി 281.76 കോടി രൂപയുടെ ഏകീകൃത അറ്റ നഷ്ടം രേഖപ്പെടുത്തിയതായി ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് (FEL) റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 13.15 ശതമാനം കുറഞ്ഞ് 473.83 കോടി രൂപയായി. 2021 മാർച്ച് പാദത്തിൽ ഇത് 545.63 കോടി രൂപയായിരുന്നു.
പ്രസ്തുത പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് മുൻ വർഷം ഇതേ കാലയളവിലെ 829.33 കോടിയിൽ നിന്ന് 36.38 ശതമാനം ഉയർന്ന് 1,131.05 കോടി രൂപയായി വർധിച്ചു. എന്നിരുന്നാലും, 2022 മാർച്ച് 31 ന് അവസാനിച്ച മുഴുവൻ സാമ്പത്തിക വർഷത്തിൽ എഫ്ഇഎല്ലിന്റെ പ്രവർത്തന വരുമാനം 54.23 ശതമാനം ഉയർന്ന് 2,193.93 കോടി രൂപയായി. അതേസമയം 2022 സാമ്പത്തിക വർഷത്തിലെ ഏകീകൃത അറ്റ നഷ്ടം 3,172.72 കോടി രൂപയായി ഉയർന്നു.
ബോർഡുകളിലെ ഒഴിവുകൾ കാരണം സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കുന്നതിന് മെയ് 30 ന് മുമ്പ് ബോർഡ് മീറ്റിംഗ് വിളിക്കാൻ കഴിയില്ലെന്ന് മെയ് 25 ന് ഫ്യൂച്ചർ എന്റർപ്രൈസസ് അറിയിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ഏതാനം മാസങ്ങളായി കമ്പനി അതിന്റെ നിരവധി നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ പലിശ അടയ്ക്കുന്നതിൽ വീഴ്ച വരുത്തി.
നിർമ്മാണം, വ്യാപാരം, ആസ്തികൾ പാട്ടത്തിന് നൽകൽ, ലോജിസ്റ്റിക് സേവനങ്ങൾ എന്നിവയുടെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ്. കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള റീട്ടെയിൽ സാമ്രാജ്യം നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.