
മുംബൈ: പാപ്പരായ ജെബിഎഫ് പെട്രോകെമിക്കൽസിനായി മൂന്ന് ബിഡ്ഡുകൾ ലഭിച്ചു. അതിൽ കമ്പനിക്കായി 1,800 കോടി രൂപയുടെ റെസല്യൂഷൻ പ്ലാൻ സമർപ്പിച്ച ഗെയിൽ ലിമിറ്റഡാണ് ഏറ്റവും ഉയർന്ന ലേലക്കാരനെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 2022 ആഗസ്ത് 30 ആയിരുന്നു ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി.
ഗെയിൽ ഈ ഏറ്റവും ഉയർന്ന ലേല തുകയിലൂടെ ഒഎൻജിസി-ഇന്ത്യൻ ഓയിൽ കൺസോർഷ്യത്തെയും കൊൽക്കത്ത ആസ്ഥാനമായുള്ള എംസിപിഐയെയും മറികടന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ലക്ഷ്മി മിത്തൽ-എച്ച്പിസിഎൽ ജെവി, രണ്ട് ജിൻഡാൽ കമ്പനികൾ,എംസിപിഐ, ഒഎൻജിസിയുടെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും കൺസോർഷ്യം എന്നിവയിൽ നിന്ന് ജെബിഎഫ് പെട്രോകെമിക്കൽസിന് ഏഴ് താൽപ്പര്യ പ്രകടനങ്ങൾ ലഭിച്ചതായി ജൂണിൽ ദേശിയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ കമ്പനിക്കായി ലേലം വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന റിലയൻസ് ഇൻഡസ്ട്രീസ് ബിഡ് സമർപ്പിച്ചിട്ടില്ല. ഗെയിലിന്റെ റെസല്യൂഷൻ പ്ലാനിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കമ്പനിയിലേക്കുള്ള പുതിയ ഫണ്ട് ഇൻഫ്യൂഷൻ, ബാധ്യതകളുടെ ഒരു ഭാഗം ദീർഘകാല കടത്തിലേക്ക് മാറ്റിവയ്ക്കൽ, വായ്പ നൽകുന്നവർക്കുള്ള മുൻകൂർ പേയ്‌മെന്റ് എന്നിവ ഉൾപ്പെടുന്നു.
നിയമമനുസരിച്ച് മൂന്ന് അന്തിമ ലേലക്കാർക്കും അവരുടെ ലേലം മെച്ചപ്പെടുത്താൻ ഒരു അവസരം കൂടി അനുവദിക്കും. ജെബിഎഫ് പെട്രോകെമിക്കൽസ് ഐഡിബിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള വായ്പാദാതാക്കളുടെ ഗ്രൂപ്പിന് 4,700 കോടി രൂപയാണ് നൽകാനുള്ളത്. കഴിഞ്ഞ ജനുവരി 28 മുതൽ കമ്പനി പാപ്പരത്ത നടപടികൾക്ക് കീഴിലാണ്.