
ന്യൂഡൽഹി: സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 46 ശതമാനം ഇടിവ് രേഖപ്പെടുത്തി സർക്കാർ ഉടമസ്ഥതയിലുള്ള ഗ്യാസ് യൂട്ടിലിറ്റിയായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡ്. 2022 ജൂലൈ-സെപ്റ്റംബർ കാലയളവിലെ കമ്പനിയുടെ അറ്റാദായം 1,537.07 കോടി രൂപയാണെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗ് കാണിക്കുന്നു.
രാസവള പ്ലാന്റുകൾ, സിഎൻജി റീട്ടെയിലർമാർ തുടങ്ങിയ ഉപയോക്താക്കൾക്ക് പ്രകൃതി വാതകം എത്തിക്കുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനത്തിന്റെ ലാഭം ഏപ്രിൽ-ജൂൺ പാദത്തിലെ 2,915.19 കോടി രൂപയിൽ നിന്ന് തുടർച്ചയായി 47.2 ശതമാനം കുറഞ്ഞു. റഷ്യൻ ഊർജ ഭീമനായ ഗാസ്‌പ്രോമിന്റെ യൂണിറ്റ് ഗ്യാസ് വിതരണം നിർത്തിയതിനെ തുടർന്ന് പെട്രോകെമിക്കൽ ഉൽപ്പാദനം വെട്ടിക്കുറച്ചതിനാലാണ് കമ്പനിയുടെ അറ്റാദായം ഇടിഞ്ഞത്.
എന്നിരുന്നാലും പ്രസ്തുത പാദത്തിൽ ഗെയിലിന്റെ പ്രധാന പ്രകൃതി വാതക വിപണന ബിസിനസ്സിന്റെ വരുമാനം ഇരട്ടിയായി വർധിച്ചു. അതേസമയം കമ്പനിയുടെ പെട്രോകെമിക്കൽ ബിസിനസ് 346.22 കോടി രൂപയുടെ പ്രീ-ടാക്സ് നഷ്ടം രേഖപ്പെടുത്തി. കൂടാതെ ഗ്യാസ് ട്രാൻസ്മിഷൻ ബിസിനസിൽ നിന്നുള്ള ലാഭം 32 ശതമാനം ഇടിഞ്ഞ് 709.59 കോടി രൂപയായി.
രണ്ടാം പാദത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 79 ശതമാനം ഉയർന്ന് 38,390.89 കോടി രൂപയായി. ജൂലൈ-സെപ്റ്റംബർ പാദത്തിൽ പ്രതിദിനം 107.71 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ പ്രകൃതി വാതകം ഉല്പാദിപ്പിച്ചതായി ഗെയിൽ അറിയിച്ചു.