
ന്യൂഡൽഹി: ഈ വർഷം ഏറ്റവും കൂടുതൽ പണം സമ്പാദിച്ച വ്യക്തിയായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അദാനിയുടെ വ്യക്തിഗത ആസ്തിയിൽ 49 ബില്യൺ ഡോളറിന്റെ വർധനയാണുണ്ടായത്.
ഇതോടെ ബിൽഗേറ്റ്സ്, വാരൻ ബഫറ്റ് തുടങ്ങിയ വൻ വ്യവസായികളെ മറികടക്കാനും അദാനിക്ക് കഴിഞ്ഞു. 134 ബില്യൺ ഡോളർ ആസ്തിയോടെ ശതകോടീശ്വരൻമാരിൽ മൂന്നാം സ്ഥാനത്താണ് അദാനിയിപ്പോൾ. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനേക്കാളും ആസ്തി അദാനിക്കുണ്ട്. ബ്ലുംബർഗാണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.
ഏറ്റവും കൂടുതൽ ഏറ്റെടുക്കലുകൾ നടത്തിയതും ഗൗതം അദാനിയാണ്. സ്വിസ് സിമന്റ് ഭീമനായ ഹോൾസിമിന്റെ ഓഹരികൾ അദാനി വാങ്ങിയിരുന്നു. നിലവിൽ ബെർനാർഡ് അർനോൾട്ടിനും ഇലോൺ മസ്കിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് അദാനി. നേരത്തെ പബ്ലിക് ഓഫറിലൂടെ 2.45 ബില്യൺ ഡോളർ സ്വരൂപിക്കാൻ അദാനി തീരുമാനിച്ചിരുന്നു.
പുതുതായി സ്വരൂപിക്കുന്ന പണം ഉപയോഗിച്ച് ബിസിനസ് കൂടുതൽ വ്യാപിപ്പിക്കാനും കടം കുറക്കാനുമാണ് അദാനിയുടെ ശ്രമം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അദാനിയുടെ ഉടമസ്ഥതയിലുള്ള പല കമ്പനികളുടേയും ഓഹരികളിൽ വൻ നേട്ടമുണ്ടായിരുന്നു.