
ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഇടിഞ്ഞു. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 77.43 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 73.10 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഞായറാഴ്ച നടന്ന ഒപെക്ക് പ്ലസ് യോഗം ഉൽപ്പാദന നിയന്ത്രണം മൂന്നാം പാദത്തിലേയ്ക്കു നീട്ടിയിട്ടും വില ഇടിയാനുള്ള കാരണം എന്തെന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നതല്ലേ?
ഇതിനു കാരണവും ഒപെക്ക് തന്നെ.
സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ ഉൽപ്പാദന നിയന്ത്രണത്തിൽ ഈ വർഷം അവസാനത്തോടെ ഇളവുകൾ ഉണ്ടായേക്കുമെന്നു യോഗം വ്യക്തമാക്കിയിരുന്നു. ഡിമാൻഡ് ആശങ്കകളെ തുടർന്ന് ആഗോള എണ്ണവില താഴ്ന്നിരുന്നിട്ടും നിലവിലെ നിയന്ത്രണം അതേരീതിയിൽ തുടരാനാരുന്നു കൂട്ടായ്മയുടെ തീരുമാനം.
പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം യുഎസ് എണ്ണ ഉൽപ്പാനം വീണ്ടും വർധിച്ചു. മേയ് 24ന് അവസാനിച്ച വാരത്തിൽ യുഎസ് ക്രൂഡ് ഇൻവെന്ററികൾ 4.052 മില്യൺ ബാരൽ വർധിച്ചെന്നാണ് അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എപിഐ) റിപ്പോർട്ട്. വിദഗ്ധർ 1.9 മില്യൺ ബാരലിന്റെ ഇറക്കം പ്രവചിച്ചിരുന്നിടത്താണ് ഈ കയറ്റം. ഇതും എണ്ണ വിപണിയിലെ സമ്മർദം വർധിച്ചു.
ഉൽപ്പാദനം കൂടുന്നുവെന്നാൽ വിപണികളിൽ കൂടുതൽ എണ്ണയെത്തുന്നുവെന്നാണ് സാരം. ഇതോടകം വിപണികളിൽ ഡിമാൻഡ് കുറവാണ്. ഇതിന് ഒരു കാരണം യുഎസ് ഫെഡ് നിരക്കുകൾ മുകളിൽ തുടരുന്നതു കൂടിയാണ്.
അധികമായെത്തുന്ന എണ്ണ വിപണികളിൽ കെട്ടികിടക്കുന്നു. ഇതു വിലയെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ വാരം യുഎസ് ക്രൂഡ് ഇൻവെന്ററികളിൽ 6.490 മില്യൺ ബാരലിന്റെ ഇടിവ് എപിഐ റിപ്പോർട്ട് ചെയ്തിരുന്നു.
ആഗോള എണ്ണവില വീണ്ടും ഇടഞ്ഞതോടെ റഷ്യൻ എണ്ണ വിപണികളുടെ ശ്രദ്ധ പിടിച്ചു പറ്റുമെന്ന കാര്യത്തിൽ തർക്കമില്ല. ഉപരോധങ്ങൾക്കു ശേഷം ആഗോള എണ്ണവിലയിലും താഴ്ന്ന നിരക്കിലാണ് മോസ്‌കോ തങ്ങളുടെ ക്രൂഡ് വാഗ്ദാനം ചെയ്യുന്നത്.
വില കുറഞ്ഞതോടെ വിലപരിധി വാങ്ങലുകളെ ബാധിക്കാനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ട്. ഇന്ത്യൻ റിഫൈനറികളും റഷ്യൻ എണ്ണ വാങ്ങിക്കൂട്ടാനുള്ള സാധ്യത കാണുന്നു.
ഇന്ത്യൻ റിഫൈനറികളെ സംബന്ധിച്ചും, ജനങ്ങളെ സംബന്ധിച്ചും നിലവിലെ വിലയിടിവ് വളരെ ആശ്വാസം പകരുന്നത്. റിഫൈനറികളെ സംബന്ധിച്ച് വിലകുറഞ്ഞ എണ്ണയിലേയ്ക്കുള്ള കടന്നുകയറ്റം സാധ്യമാണ്.
കൂടാതെ വിലക്കയറ്റത്തെ തുടർന്ന് ബാധിക്കപ്പെട്ട മാർജിനുകൾ തിരിച്ചുപിടിക്കാം. ജനങ്ങളെ സംബന്ധിച്ച് ഇന്ധനവിലക്കയറ്റത്തിനുള്ള സാധ്യത മങ്ങുന്നു.
ഉയർന്ന് ആഗോള വില കാരണം തെരഞ്ഞെടുപ്പിനു ശേഷം പെട്രോൾ- ഡീസൽ വില കൂടിയേക്കുമെന്നു വിലയിരുത്തലുകളുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ ആശങ്ക വേണ്ട.