
മുംബൈ: ജിഎംആർ ഇൻഫ്രാസ്ട്രക്ചറിനെ ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ എന്ന് പുനർനാമകരണം ചെയ്തു. 2022 സെപ്റ്റംബർ 15 മുതൽ പുനർനാമകരണം പ്രാബല്യത്തിൽ വന്നതായും. ഇത് ജിഎംആർ ഗ്രൂപ്പിന്റെ എയർപോർട്ട് ആസ്തികൾക്കായി ഉള്ള ഒരു ഹോൾഡിംഗ് കമ്പനിയായിരിക്കുമെന്നും സ്ഥാപനം റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
2020 ഓഗസ്റ്റിൽ ജിഎംആർ ഗ്രൂപ്പ് അതിന്റെ വിവിധ ബിസിനസ്സ് വിഭാഗങ്ങൾ വെവ്വേറെ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജിഎംആർ ഇൻഫ്രാസ്ട്രക്ചറിൽ നിന്ന് ജിഎംആർ പവർ ഇൻഫ്രയെ വേർപെടുത്തുന്ന സംയോജന പദ്ധതി 2021 ഡിസംബറിൽ പൂർത്തിയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളവും ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളവും ഉൾപ്പെടുന്ന ജിഎംആർ ഗ്രൂപ്പിന്റെ എയർപോർട്ട് പോർട്ട്‌ഫോളിയോയ്ക്ക് പ്രവർത്തനത്തിലും വികസനത്തിലുമായി ഏകദേശം 172 ദശലക്ഷം യാത്രക്കാരുടെ ശേഷിയുണ്ട്.
സ്ഥാപനത്തെ ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നാക്കി മാറ്റാൻ കമ്പനി ജൂലൈയിൽ ഓഹരി ഉടമകളുടെ അനുമതി തേടിയിരുന്നു. കൂടാതെ ഈ മാസം ആദ്യം ജിഎംആർ ഇൻഫ്രാസ്ട്രക്ചറിന്റെ ബോർഡ് വിദേശ കറൻസി കൺവെർട്ടിബിൾ ബോണ്ടുകൾ വഴി 6,000 കോടി രൂപ വരെ ഫണ്ട് സ്വരൂപിക്കുന്നതിന് അനുമതി നൽകിയിരുന്നു. നിലവിൽ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ആണ് ഫണ്ട് വിനിയോഗിക്കുക.