
മുംബൈ: ജിഎംആർ ഇൻഫ്രാസ്ട്രക്ചർ അതിന്റെ പേര് ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നാക്കി മാറ്റുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടും. തപാൽ ബാലറ്റിലൂടെ കമ്പനി ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് ജിഎംആർ ഇൻഫ്രാസ്ട്രക്ചർ ബിഎസ്ഇക്ക് നൽകിയ ഫയലിംഗിൽ അറിയിച്ചു.
കമ്പനിയുടെ പേര് ‘ജിഎംആർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്’ എന്നതിൽ നിന്ന് ‘ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്’ എന്നാക്കി മാറ്റുന്നതിനും കമ്പനിയുടെ മെമ്മോറാണ്ടത്തിലും ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലും മാറ്റം വരുത്തുന്നതിനും ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് കമ്പനി അറിയിച്ചു.
ഇലക്‌ട്രോണിക് രീതിയിലുള്ള വോട്ടെടുപ്പ് ജൂലൈ 29 ന് ആരംഭിച്ച് ഓഗസ്റ്റ് 27 ന് അവസാനിക്കും. ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളും ഫിലിപ്പൈൻസിലെ മക്റ്റാൻ സെബു ഇന്റർനാഷണൽ എയർപോർട്ടും (എംസിഐഎ) പ്രവർത്തിപ്പിക്കുന്നത് ജിഎംആർ ഗ്രൂപ്പാണ്. ഈ മാസം ആദ്യം, തങ്ങളുടെ സംയുക്ത സംരംഭമായ അങ്കസ പുര അവിയാസി ഇന്തോനേഷ്യയിലെ മെദാനിലുള്ള ക്വാലനാമു അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിപ്പിക്കാൻ തുടങ്ങിയതായി ഗ്രൂപ്പ് അറിയിച്ചിരുന്നു.