
ഗോൾഡ് ലോണുകൾ ഏകീകരിക്കാൻ പുതിയ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ആർബിഐ. ആർബിഐ പ്രധാന കരടു നിർദേശങ്ങൾ അറിയാം.
ആർബിഐ മുന്നോട്ട് വയ്ക്കുന്ന പ്രധാന മാർഗ നിർദേശങ്ങൾ എന്തൊക്കെ?
ഗോൾഡ് ബാറുകൾ പണയം വയ്ക്കാൻ ആകില്ല
ഇനി ഗോൾഡ് ബാറുകൾ ബുള്ളിയൻ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്), ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ എന്നിവയൊന്നും പണയപ്പെടുത്തി ലോൺ നൽകുന്നത് അനുവദിക്കില്ല.
മറ്റെവിടെയെങ്കിലും പണയം വച്ചിരിക്കുന്ന സ്വർണ്ണത്തിന്മേൽ വീണ്ടും വായ്പ നൽകുന്നതും അനുവദിക്കില്ല. അതുപോലെ ഗോൾഡ് ലോൺ എടുക്കാൻ ചെല്ലുന്നവർ സ്വർണ്ണാഭരണങ്ങളുടെ അല്ലെങ്കിൽ നാണയങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ നൽകണമെന്ന നിർദേശമുണ്ട്.
ഒരു കിലോയിലധികം സ്വർണം വേണ്ട
സ്വർണ്ണ പണയ വായ്പകൾക്ക് സ്വർണത്തിൻ്റെ മൂല്യം അനുസരിച്ച് 75 ശതമാനം തുകയാണ് നൽകാൻ ആകുക.
ധനകാര്യ സ്ഥാപനങ്ങൾ ഒരു കിലോയിൽ കൂടുതൽ സ്വർണാഭരണങ്ങൾ ഈടായി വാങ്ങരുത്. സ്വർണ്ണാഭരണങ്ങളുടെ പരിധി 50 ഗ്രാമാകും. വായ്പ പുതുക്കുന്നതിനും കൂടുതൽ തുക അനുവദിക്കുന്നതിനും നിയന്ത്രണങ്ങൾ വരും.
ഈടായ സ്വർണം സൂക്ഷിക്കുന്നതിനും നിയന്ത്രണങ്ങൾ
ഈടായി നൽകുന്ന സ്വർണം ധനകാര്യ സ്ഥാപനങ്ങൾ സ്വന്തം സ്ഥാപനങ്ങളിൽ സൂക്ഷിക്കണം. മറ്റുശാഖകളിലേക്ക് മാറ്റുന്നതിന് പോലും നിയന്ത്രണങ്ങൾ വരും.
തിരിച്ചടവ് മുടങ്ങുന്ന സ്വർണ്ണം ലേലം ചെയ്യുന്നതിന് മുമ്പ് ഒരു മാസത്തെ അറിയിപ്പ് ഉപഭോക്താക്കൾക്ക് നൽകണം..ലേല വിവരങ്ങൾ രണ്ട് പത്രങ്ങളിൽ പരസ്യപ്പെടുത്തണം.
നിലവിലെ വിപണി മൂല്യത്തിന്റെ 90 ശതമാനത്തിൽ താഴെ കരുതൽ വില നിശ്ചയിക്കാൻ പാടില്ല. ലേലത്തിൽ നിന്നുള്ള അധിക തുക ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കടം വാങ്ങുന്നയാൾക്ക് തിരികെ നൽകണം.
വായ്പ തിരിച്ചടവിന് ശേഷം സ്വർണ്ണം തിരികെ നൽകുന്നതിൽ കാലതാമസം ഉണ്ടായാൽ സ്ഥാപനങ്ങൾ ഒരു ദിവസം 5,000 രൂപ നിരക്കിൽ കടം വാങ്ങുന്നയാൾക്ക് നഷ്ടപരിഹാരം നൽകണം.
വായ്പ ടോപ് അപ് ചെയ്യുന്നതിന് നിയന്ത്രണങ്ങൾ വരും
കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് ഈ ആനുകൂല്യം നൽകുന്ന തരത്തിലാണ് നിർദേശങ്ങൾ. ലോൺ എടുക്കുന്ന ആളുകളുടെ അഭ്യർത്ഥനയുടെയും തിരിച്ചടവിൻ്റെയും അടിസ്ഥാനത്തിലായിരിക്കും ലോൺ അനുവദിക്കുക.
വായ്പകളുടെ ടോപ്പ്-അപ്പുകൾ അല്ലെങ്കിൽ പുതുക്കലുകൾ പലിശ തിരിച്ചതിനുശേഷമേ നീട്ടാൻ കഴിയൂ എന്നതാണ് മറ്റൊരു പ്രധാന നിർദേശം.
സഹകരണ ബാങ്കുകൾ വഴി അനുവദിക്കുന്ന തുക കുറയും
വായ്പാ കാലാവധി 12 മാസം ആയേക്കാം. അതുപോലെ. സഹകരണ, ഗ്രാമീണ ബാങ്കുകൾ വഴിയുള്ള ഗോൾഡ് ലോണുകളിലൂടെ അനുവദിക്കുന്ന തുക 5 ലക്ഷം രൂപയായി പരിമിതപ്പെടുത്തും.
22 കാരറ്റ് പരിശുദ്ധിയുടെ അടിസ്ഥാനത്തിലായിരിക്കും സ്വർണ്ണത്തിന്റെ മൂല്യനിർണ്ണയം വരിക., കല്ലുകൾ സ്വർണ്ണമല്ലാത്ത ഘടകങ്ങൾ എന്നിവയുടെ മൂല്യം കിഴിച്ചതിന് ശേഷം മാത്രമേ ഗോൾഡ് ലോൺ വിതരണം ചെയ്യാവൂ.
പണയം വച്ച സ്വർണ്ണത്തിന്റെ പരിശുദ്ധി, ഭാരം, മൂല്യം എന്നിവ വ്യക്തമാക്കുന്ന ഒരു സർട്ടിഫിക്കറ്റ് ലോൺ എടുക്കുന്നവർക്ക് നൽകണം എന്നും നിർദേശമുണ്ട്.
ആർബിഐ ഗവർണർ പറയുന്നത് ഇങ്ങനെ
അതേസമയം ഈ കരടുനിർദേശങ്ങൾ അന്തിമായിട്ടില്ല. സ്വർണ്ണ വായ്പാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കി.
കർശനമായ നിയമങ്ങളല്ല, മറിച്ച് യുക്തിസഹമായ നിയമങ്ങളാണ് പ്രാബല്യത്തിൽ കൊണ്ടുവരിക എന്ന് ആർബിഐ ഗവർണർ പറയുന്നു.