
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മാറുകയും മദ്യവിലയിൽ ചെറിയ വർദ്ധന വരുകയും ചെയ്തതോടെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന് വൻ നേട്ടം. 2022 ഏപ്രിൽ മുതൽ 2023 ഫെബ്രുവരി 28 വരെ 16,934.81 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ വില്പനയേക്കാൾ (12,983.81) 3951 കോടിയുടെ വർദ്ധന. നടപ്പു സാമ്പത്തിക വർഷം പൂർത്തിയാവുമ്പോൾ ആകെ വില്പന 18,500 കോടി കവിയും.
ആകെ വിറ്റ കെയ്സുകളുടെ എണ്ണവും ഗണ്യമായി കൂടി. 196.77 ലക്ഷം കെയ്സ് വിദേശ മദ്യവും 98.76 ലക്ഷം കെയ്സ് ബിയറുമാണ് വിറ്റത്.
കഴിഞ്ഞ വർഷം ഇത് യഥാക്രമം 161.96 ലക്ഷവും 74.19 ലക്ഷവും കെയ്സുകളായിരുന്നു. ഫെബ്രുവരി 28 വരെ നികുതി ഇനത്തിൽ സർക്കാരിന് നൽകിയത് 14,757.81 കോടി രൂപയാണ്.
കൊവിഡ് കാലത്ത് പ്രവർത്തനം നിലച്ച മദ്യഷാപ്പുകൾ പൂർണമായി പ്രവർത്തിച്ചു തുടങ്ങിയതും ഡിസംബറിൽ മദ്യത്തിന്റെ വില്പന നികുതി രണ്ട് ശതമാനം കൂട്ടിയത് വഴി മദ്യവില ചെറിയ തോതിൽ ഉയർന്നതും വരുമാന വർദ്ധനയ്ക്ക് കാരണമായി.
അതിനിടെ ഒന്നാം തീയതി മദ്യവില്പന ശാലകൾക്കും ബാറുകൾക്കുമുള്ള അവധി ഒഴിവാക്കുന്നതിനോട് ബെവ്കോയ്ക്ക് വിയോജിപ്പ്. മാസാന്ത്യ കണക്കെടുപ്പ് ജോലികൾക്ക് ഇത് സഹായകമാവുമെന്നാണ് അവരുടെ നിലപാട്.
മദ്യനയ രൂപീകരണത്തിന് മുന്നോടിയായുള്ള ചർച്ചയിൽ ബാറുടമകൾ ഒന്നാം തീയതി അവധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സർക്കാരാണ് തീരുമാനമെടുക്കേണ്ടത്.