
ആഭ്യന്തര വൈദ്യുത വാഹന വ്യവസായ മേഖലയിൽ നിന്നുള്ള മുൻനിര കമ്പനിയായ ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ വിൽപ്പന കണക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ നടപടികളുമായി കേന്ദ്ര സർക്കാർ രംഗത്ത്.
ഫെബ്രുവരി മാസത്തിൽ നടന്നതായി കമ്പനി അവകാശപ്പെടുന്ന വിൽപ്പന കണക്കുകളും സർക്കാരിന്റെ വാഹൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓല ഇലക്ട്രിക് വാഹനങ്ങളുടെ യഥാർത്ഥ കണക്കിലുമാണ് വലിയ അന്തരം കണ്ടെത്തിയിട്ടുള്ളത്. ഇതിനെ തുടർന്ന് ഓല ഇലക്ട്രിക് (BSE: 544225, NSE: OLAELEC) ഓഹരിയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി.
വിൽപ്പന കണക്കിൽ അന്തരം
ഫെബ്രുവരി മാസം പൂർത്തിയായപ്പോൾ 25,000 വൈദ്യുത വാഹനങ്ങളുടെ വിൽപ്പന നടന്നതായാണ് ഓല ഇലക്ട്രിക് അവകാശപ്പെട്ടിരുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള വാഹന രജിസ്ട്രേഷൻ സംവിധാനമായ വാഹൻ പോർട്ടലിൽ കഴിഞ്ഞ മാസം ഓല ഇലക്ട്രിക് വാഹനങ്ങളുടേതായി 8,600 രജിസ്ട്രേഷൻ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതിനെ തുടർന്ന് കേന്ദ്ര വൻകിട വ്യവസായ മന്ത്രാലയം ഓല കമ്പനിയോട് എത്രയും വേഗം വിഷയത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിന് പുറമെ മഹാരാഷ്ട്ര ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നിരവധി ഓല ഇലക്ട്രിക് കമ്പനിയുടെ ഷോറൂമുകളിൽ പരിശോധന നടത്തി.
സാധുവായ ട്രേഡ് സർട്ടിഫിക്കറ്റ് സഹിതമാമോ വാഹന വിൽപന നടത്തുന്നതെന്നും ആവശ്യമായ രേഖകൾ കൈവശമുണ്ടോ എന്നും പരിശോധിക്കുന്നതിനായാണ് മാർച്ച് 19ന് മഹാരാഷ്ട്ര ആർടിഒ അധികൃതർ പരിശോധന നടത്തിയത്. ഇതിൽ ക്രമക്കേട് കണ്ടെത്തിയ 36 വാഹനങ്ങൾ ആർടിഒ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും ചെയ്തു.
മഹാരാഷ്ട്രയ്ക്ക് പുറമെ പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഓല ഇലക്ട്രിക് കമ്പനിയുടെ ഷോറൂമുകളിലും സർക്കാർതല പരിശോധനകൾ നടന്നു.
ഇതിനെ തുടർന്ന് പഞ്ചാബിലെ ചില ഷോറൂമുകൾ പൂട്ടുകയും സാധുവായ ട്രേഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ വിൽപ്പന നടത്തിയെന്ന് കണ്ടെത്തിയ ജബൽപ്പൂരിൽ ആർടിഒ അധികൃതർ ഓല ഇലക്ട്രിക് കമ്പനിക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
എന്തായാലും കമ്പനിക്കെതിരെ നടപടികൾ ശക്തമാക്കിയതോടെ ഓല ഇലക്ട്രിക് ഓഹരി വീണ്ടും നഷ്ടത്തിലേക്ക് വീണു.
ഓല ഓഹരിയുടെ പ്രകടനം
വാഹന വിൽപ്പന കണക്കുകളിലെ പൊരുത്തക്കേടും ഇതിനെതിരായ സർക്കാർ അന്വേഷണം സംബന്ധിച്ച വാർത്തകളും പുറത്തുവന്നതോടെ ഓല ഇലക്ട്രിക് ഓഹരിയിൽ വീണ്ടും ഇടിവ് നേരിട്ടു.
വ്യാഴാഴ്ച രാവിലെ വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ നാല് ശതമാനം താഴ്ന്ന് 51.60 രൂപ നിലവാരത്തിലേക്ക് എത്തിച്ചേർന്നു. ഉച്ചയോടെ (1.30 pm) 52.50 രൂപയിലേക്ക് ഉയർന്ന് ഓഹരിയുടെ നില അൽപ്പം മെച്ചപ്പെടുത്തി. എന്നിരുന്നാലും ഐപിഒയിൽ ഇഷ്യൂ ചെയ്ത വിലയേക്കാളും 31 ശതമാനം താഴ്ന്ന നിലവാരത്തിലാണ് ഓല ഇലക്ട്രിക് ഓഹരി ഇപ്പോഴും വ്യാപാരം ചെയ്യപ്പെടുന്നത്.
ഇതിനിടെ കഴിഞ്ഞയാഴ്ചയിൽ ഓല ഇലക്ട്രിക്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ഓല ഇലക്ട്രിക് ടെക്നോളജിക്കെതിരേ പാപ്പരത്ത നടപടി ആവശ്യപ്പെട്ട്, വാഹന രജിസ്ട്രേഷൻ സേവനങ്ങൾ നൽകുന്ന റോസ്മെർട്ട ഡിജിറ്റൽ സർവീസസ് രംഗത്തെത്തിയിരുന്നു.
തങ്ങൾക്ക് തരാനുള്ള പണം കുടിശ്ശികയാക്കിയെന്ന് ആരോപിച്ചായിരുന്നു ദേശീയ കമ്പനി നിയമ ട്രിബ്യൂണലിൽ നിയമപടി സ്വീകരിച്ചത്. ഇതിനെ ഉചിതമാ.യി നേരിടുമെന്ന് ഓല ഇലക്ട്രിക് വ്യക്തമാക്കിയിരുന്നു.