
തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ ബാങ്കുകളെ ലാഭത്തിലാക്കാൻ കുറുക്കുവഴിയുമായി സര്‍ക്കാര്‍. ഓഡിറ്റ് വ്യവസ്ഥയിൽ ഇളവു വരുത്തി സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കി. കുടിശ്ശികയുള്ള വായ്പകളുടെ കരുതൽ തുക കുറച്ച് കാണിക്കാനാണ് നിര്‍ദ്ദേശം.
അനുവദിച്ച വായ്പ കുടിശികയാകുമ്പോൾ വായ്പകളുടെ നിശ്ചിത ശതമാനം സഹകരണ ബാങ്കുകൾ ലാഭത്തിൽ നിന്ന് കരുതലായി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെ സൂക്ഷിക്കേണ്ട കരുതൽ തുകയിലാണ് കൊവിഡ് കാല പ്രതിസന്ധികളുടെ പേര് പറഞ്ഞാണ്സര്‍ക്കാര്‍ ഇളവ്.
മൂന്ന് വര്‍ഷം മുതൽ ആറ് വര്‍ഷം വരെ കുടിശകയായ ആള്‍ക്ക് ജാമ്യ വായ്പകളുടെ കരുതൽ 100 ശതമാനത്തിൽ നിന്ന് 80 ശതമാനം ആക്കി. മൂന്ന് വര്‍ഷം മുതൽ ആറ് വര്‍ഷം വരെ കുടിശികയായ വായ്പകളുടെ കരുതൽ 50 ശതമാനത്തിൽ നിന്ന് 30ക്കി. ഒരു വര്‍ഷം മുതൽ 3 വര്‍ഷം വരെ കുടിശികയായ വായ്പയുടെ കരുതൽ 10 ശതമാനമായിരുന്നത് ഏഴരയാക്കി കുറച്ചു.
ഓഡിറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശമെന്ന നിലയിൽ ഈ മാസം 12 നാണ് സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കിയത്. കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേട് മുതൽ നിക്ഷേപ തുക തിരിച്ച് കൊടുക്കാൻ പോലും കഴിയാതെ പ്രതിസന്ധിയിലായ സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണം വരെ പുറത്ത് വരുന്നതിനിടെയാണ് സഹകരണ ബാങ്കുകൾ പ്രവര്‍ത്തന ലാഭത്തിലെന്ന് കണക്കിൽ കൂട്ടാനുള്ള സര്‍ക്കാര്‍ നടപടി.