
ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണ പദ്ധതികള്‍ അടുത്തവര്‍ഷത്തേയ്ക്ക് നീണ്ടേക്കും. സിഎന്‍ബിസി ടിവി 18 നടത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. പദ്ധതികള്‍ വിവിധ തടസ്സങ്ങളില്‍ കുടുങ്ങികടക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പൊതുമേഖല ബാങ്ക് സ്വകാര്യവത്ക്കരണം
2021 ഫെബ്രുവരിയിലാണ് സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം ധനമന്ത്രി നടത്തിയത്.രണ്ട് ബാങ്കുകളുള്‍പ്പടെയുള്ള പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ഈവര്‍ഷം പൂര്‍ത്തിയാക്കുമെന്നായിരുന്നു ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ഇതിനായി ഓഹരിവിറ്റഴിക്കല്‍ നയം പാസ്സാക്കുകയും ചെയ്തു.
എന്നാല്‍ 2022 പിറന്ന് 7 മാസമായിട്ടും ഈ ദിശയില്‍ കാര്യമായ നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല. സ്വകാര്യവല്‍ക്കരണത്തിനായുള്ള ബാങ്കിംഗ് നിയമ ഭേദഗതികള്‍ നടപ്പിലായിട്ടില്ലെന്ന് മാത്രമല്ല, മണ്‍സൂണ്‍ സമ്മേളനത്തിനുള്ള സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ അജണ്ടയില്‍ ബില്‍ ഉള്‍ക്കൊള്ളിച്ചുതുമില്ല.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ പേരുകളാണ് നിതി ആയോഗ് കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഓഹരിവിറ്റഴിക്കല്‍ കോര്‍ ഗ്രൂപ്പ് മുന്നോട്ടുവച്ചിട്ടുള്ളത്. കോര്‍ഗ്രൂപ്പ് സെക്രട്ടറി ഇത് പരിശോധിച്ചശേഷം നിര്‍ദ്ദേശങ്ങള്‍ ആള്‍ട്ടര്‍നേറ്റീവ് മെക്കാനിസം (എഎം) ന് അയക്കും. അവിടെനിന്നും അവസാന അനുമതിയ്ക്കായി പേരുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസെലത്തും.
സാമ്പത്തിക കാര്യ സെക്രട്ടറി, റവന്യൂ സെക്രട്ടറി, എക്‌സ്പന്‍ഡീച്ച്വര്‍ സെക്രട്ടറി, കോര്‍പ്പറേറ്റ് അഫയേഴ്‌സ് സെക്ടട്ടറി, ലീഗല്‍ സെക്രട്ടറി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് എന്റര്‍്രൈപസസ് സെക്രട്ടറി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വസ്റ്റ്‌മെന്റ് ആന്റ് പബ്ലിക്ക് അസ്റ്റ് മാനേജ്‌മെന്റ് സെക്രട്ടറി എന്നിവരാണ് ഓഹരിവിറ്റഴിക്കലിനുള്ള കോര്‍ സെക്രട്ടറി ഗ്രൂപ്പിലുള്ളത്.
എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ മെല്ലെ പോക്ക് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മേയില്‍ കാബിനറ്റ് അനുമതി നല്‍കിയെങ്കിലും, താല്‍പ്പര്യ പത്രിക (ഇഒഐ) ഇതുവരെ ക്ഷണിച്ചിട്ടില്ല. അടുത്ത മാസത്തോടെ സര്‍ക്കാര്‍ അത് ചെയ്യുമെന്നും അങ്ങനെയെങ്കില്‍, ഇടപാട് അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് നീളുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
മറ്റ് പൊതുമേഖല സ്ഥാപനങ്ങള്‍
ബിഇഎംഎല്‍, എസ് സിഐ എന്നിവയുടെ കേസുകളില്‍, ഇഒഐ സമര്‍പ്പിക്കപ്പെട്ടെങ്കിലും സാമ്പത്തിക ബിഡ്ഡുകള്‍ ക്ഷണിച്ചിട്ടില്ല. കമ്പനികള്‍ വിഭജന പ്രക്രിയയിലൂടെ കടന്നുപോകുന്നതാണ് കാരണം. അത് പരിഹരിക്കുന്നതുവരെ, സാമ്പത്തിക ബില്ലുകള്‍ ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്ന് റിപ്പോര്‍ട്ട് പറഞ്ഞു.
പവന്‍ ഹാന്‍സ്, സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് തുടങ്ങിയ ചെറിയ ഇടപാടുകള്‍ പോലും സ്തംഭിച്ചിരിക്കയാണ്. രണ്ട് കേസുകളിലും, ലേലക്കാരെ അംഗീകരിച്ചെങ്കിലും വ്യവഹാരം ആരംഭിക്കുന്നതിന് മുമ്പ് കരാര്‍ അവസാനിപ്പിക്കേണ്ടിവന്നു. പവന്‍ ഹാന്‍സ് ഇടപാട് ഉടന്‍ നടന്നേയ്ക്കുമെന്ന പ്രതീക്ഷയാണ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്.
എന്നാല്‍ സെന്‍ട്രല്‍ ഇലക്ട്രോണിക്‌സിന്റെ കാര്യം ഇപ്പോഴും ചോദ്യ ചിഹ്നമാണ്. കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (കോണ്‍കോര്‍) സഥാപനത്തിന്റെ വിറ്റഴിക്കലുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടെന്നും ഉടന്‍ തന്നെ അത് പരിഹരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കമ്പനിയില്‍ 54.80 ഓഹരിപങ്കാളിത്തമാണ് സര്‍ക്കാറിനുള്ളത്. ഇതിലെ 30.8 ശതമാനം ഓഹരികള്‍ വില്‍പന നടത്താനാണ് ശ്രമം.
എന്നാല്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ 53 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഈയിടെ റദ്ദാക്കി. മോശം സാമ്പത്തിക അന്തരീക്ഷം ചൂണ്ടിക്കാട്ടി കമ്പനികള്‍ പിന്മാറിയതാണ് കാരണം.