മുംബൈ: വേദാന്തയുടെ നിയന്ത്രണത്തിലുള്ള ഹിന്ദുസ്ഥാൻ സിങ്കിലെ (HZL) തങ്ങളുടെ ശേഷിക്കുന്ന 29.54 ശതമാനം ഓഹരികൾ ഒറ്റയടിക്ക് വിൽക്കുന്നതിനുപകരം ഘട്ടം ഘട്ടമായി വിറ്റഴിക്കാൻ സർക്കാർ ആലോചിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഹിന്ദുസ്ഥാൻ സിങ്കിന്റെ നിലവിലെ വിപണി വിലയുടെ അടിസ്ഥാനത്തിൽ കമ്പനിയിലെ കേന്ദ്രത്തിന്റെ ശേഷിക്കുന്ന ഓഹരികളുടെ മൊത്തം മൂല്യം ഏകദേശം 36,000 കോടി രൂപയാണ്.
ഓഹരി വിറ്റഴിക്കുന്നതിനുള്ള തീരുമാനം കമ്പനിയുടെ ഉയർന്ന മൂല്യം കണക്കിലെടുത്താണെന്നും. ഇത് ഓഫർ ഫോർ സെയിലിനോട് പ്രതികരിക്കാനുള്ള വിപണിയുടെ ശേഷി വിലയിരുത്തിയതിന് ശേഷം മാത്രമേ അന്തിമമാക്കുയെന്നും വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ മുഴുവൻ ഓഹരികളും വിറ്റഴിക്കുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ഉദ്യോഗസ്ഥൻ വിസമ്മതിച്ചു.
ഒഎഫ്‌എസിനായി അഞ്ച് ബാങ്കർമാരെ നിയമിച്ചതിന് ശേഷം ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് ഇപ്പോൾ ഇടപാടുകൾക്കായി ഒരു നിയമോപദേശകനെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം ബിഎസ്ഇയിൽ എച്ച്‌ഇസഡ്‌എല്ലിന്റെ ഓഹരി 0.77 ശതമാനം ഉയർന്ന് 287.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.