
കൊച്ചി: പത്തുകോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങൾ ഇ-ഇൻവോയിസ് നൽകണമെന്ന നിർബന്ധന ഒക്‌ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും. നിലവിൽ പരിധി 20 കോടി രൂപയ്ക്കുമേലാണ്.
ഓരോ ബിസിനസ് ഇടപാടിന്റെയും ഇ-ഇൻവോയിസിന് ഓരോ ഐഡന്റിഫിക്കേഷൻ നമ്പർ ഇൻവോയിസ് രജിസ്‌ട്രേഷൻ പോർട്ടലിൽ (ഐ.ആർ.പി) നിന്ന് ലഭിക്കും. ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐ.ടി.സി) കിട്ടണമെങ്കിൽ കൃത്യമായ ഇ-ഇൻവോയിസ് നൽകണം. ചട്ടം പാലിക്കാത്തവരിൽ നിന്ന് പിഴയും ഈടാക്കും.
ഇ-ഇൻവോയിസ് നൽകാനുള്ള വിറ്റുവരവ് പരിധി അടുത്ത സാമ്പത്തികവർഷം മുതൽ അഞ്ചുകോടി രൂപയാക്കിയേക്കും. നികുതിവകുപ്പ് അധികൃതർക്ക് ബിസിനസുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുക, ബിസിനസുകൾ കൃത്യമായ നികുതിച്ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് അർഹരായവർക്ക് ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇ-ഇൻവോയിസ് കർശനമാക്കുന്നത്.