
മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 23.5 ശതമാനം വളർച്ചയോടെ 14.80 ലക്ഷം കോടി രൂപയുടെ വായ്പാ വിതരണം രേഖപ്പെടുത്തി എച്ച്ഡിഎഫ്‌സി ബാങ്ക്. ഇന്റർ-ബാങ്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും ബില്ലുകളും വഴിയുള്ള മൊത്തം കൈമാറ്റങ്ങൾ ഏകദേശം 25.8 ശതമാനം വർധിച്ചതായി എച്ച്ഡിഎഫ്‌സി ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
ബാങ്കിന്റെ നിക്ഷേപം 2022 സെപ്റ്റംബർ 30 വരെ ഏകദേശം 16.73 ലക്ഷം കോടി രൂപയാണ്. 2021 സെപ്റ്റംബറിൽ ഇത് 14.06 ലക്ഷം കോടി രൂപയായിരുന്നു. കൂടാതെ മാതൃസ്ഥാപനമായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡുമായുള്ള ഭവനവായ്പ ക്രമീകരണത്തിന് കീഴിൽ 9,145 കോടി രൂപ വിതരണം ചെയ്തതായി വായ്പ ദാതാവ് അറിയിച്ചു.
ഏപ്രിലിൽ, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഏകദേശം 40 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഇടപാടിൽ ഏറ്റവും വലിയ ആഭ്യന്തര മോർട്ട്‌ഗേജ് ലെൻഡറായ എച്ച്ഡിഎഫ്‌സിയുമായി ലയിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ലയന ശേഷം സംയുക്ത സ്ഥാപനത്തിന് ഏകദേശം 18 ലക്ഷം കോടി രൂപയുടെ ആസ്തി അടിത്തറയുണ്ടാകും. റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായി 2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇടപാട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.