
മുംബൈ: എച്ച്.ഡി.എഫ്.സി. ബാങ്ക് പുതിയ ഓഹരികൾ ഇന്ന് മുതൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻ.എസ്.ഇ) അറിയിച്ചു. എച്ച്.ഡി.എഫ്.സി.
ലിമിറ്റഡിന്റെ യോഗ്യരായ ഓഹരി ഉടമകൾക്ക് ഒരു രൂപ മുഖവിലയുള്ള 3,11,03,96,492 പുതിയ ഇക്വിറ്റി ഷെയറുകൾ അനുവദിച്ചെന്ന് കഴിഞ്ഞ ദിവസം എച്ച്.ഡി.എഫ്.സി. ബാങ്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചിരുന്നു.
എച്ച്.ഡി.എഫ്.സിയുടെ 25 ഓഹരികൾ കൈവശമുള്ളവർക്ക് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ 42 ഓഹരികൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ഓഹരിവില എൻ.എസ്.ഇയിൽ 0.2 ശതമാനം ഉയർന്ന് 1,644.50 രൂപയിലാണ് ക്ലോസ് ചെയ്തത്.
ജൂലായ് ഒന്നിനാണ് എച്ച്.ഡി.എഫ്.സി ലിമിറ്റഡും എച്ച്.ഡി.എഫ്.സി ബാങ്കും തമ്മിലുള്ള ലയനം യാഥാർഥ്യമായത്. ഇതോടെ എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രമായി. 2022 ഏപ്രിൽ മാസത്തിലാണ് ലയനം പ്രഖ്യാപിച്ചത്.
അതിനു ശേഷം ലയനത്തിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ, ആർബിഐ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ എന്നിവരും അനുമതി നൽകി.
ലയനം പ്രാബല്യത്തിൽ വന്നതോടെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൊത്തം ബിസിനസ് 41 ലക്ഷം കോടി രൂപയായി ഉയർന്നു. ബിസിനസിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്ക്.
2023 മാർച്ച് 31 അവസാനത്തോടെ എസ്.ബി.ഐയുടെ മൊത്തം ബിസിനസ് 70.30 ലക്ഷം കോടി രൂപയായിരുന്നു. എങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എസ്.ബി.ഐ രേഖപ്പെടുത്തിയ 50,232 കോടി രൂപയുടെ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ ലയനത്തിലേക്ക് എത്തിയ ഇരു സ്ഥാപനങ്ങളുടെയും സംയുക്ത ലാഭം 60,000 കോടി രൂപയാണ്.
ലയനത്തിനു ശേഷം എച്ച്.ഡി.എഫ്.സി ബാങ്ക് ലോകത്തിലെ ഏറ്റവും മൂല്യമുള്ള നാലാമത്തെ ബാങ്കായി മാറി. ആസ്തി 4.14 ലക്ഷം കോടി രൂപയിലധികമായി.
മൂലധനം 1,190.61 കോടി രൂപയായി ഉയർന്നു.