
മുംബൈ: സിംഗപ്പൂരിന്റെ സോവറിൻ ഫണ്ടായ ടെമാസെക്കിന്റെ നേതൃത്വത്തിലുള്ള സീരീസ് എച്ച് ഫണ്ടിംഗ് റൗണ്ടിൽ 135 മില്യൺ ഡോളർ (ഏകദേശം 1,100 കോടി രൂപ) സമാഹരിച്ച് ഓമ്‌നിചാനൽ ന്യൂട്രീഷ്യൻ റീട്ടെയ്‌ലറായ ഹെൽത്ത്കാർട്ട്.
മുംബൈ ആസ്ഥാനമായുള്ള എ91 പാർട്‌ണേഴ്‌സ്, കെ ക്യാപിറ്റൽ എന്നിവയും ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ ഇടപാടിന് പിന്നാലെ ഹെൽത്ത്കാർട്ടിന്റെ മൂല്യം ഏകദേശം 370 ദശലക്ഷം ഡോളറായി ഉയർന്നു.
വിതരണ ശൃംഖല വർദ്ധിപ്പിക്കുന്നതിനും, ഗവേഷണ-വികസനത്തിനും, ബ്രാൻഡിനെ ശക്തിപ്പെടുത്തുന്നനുമായി ഈ സമാഹരിച്ച മൂലധനം ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രശാന്ത് ടണ്ടൻ, സമീർ മഹേശ്വരി എന്നിവർ ചേർന്ന് 2011-ൽ സ്ഥാപിച്ച ഹെൽത്ത്കാർട്ട്, നിക്ഷേപ സ്ഥാപനമായ സോഫിനയിൽ നിന്ന് 2019 മെയ് മാസത്തിൽ 25 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.
നിലവിൽ കമ്പനിയുടെ വാർഷിക വരുമാന റൺ റേറ്റ് 1,000 കോടി രൂപയാണ്. കൂടാതെ ഓമ്‌നി-ചാനൽ തന്ത്രത്തിന്റെ ഭാഗമായി ഓഫ്‌ലൈൻ സ്റ്റോറുകൾ തുറക്കാൻ ഹെൽത്ത്കാർട്ട് പദ്ധതിയിടുന്നു.