കൊച്ചി: 25 സെന്റ് വരെയുള്ള ഭൂമിയുടെ തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. 25 സെന്റിൽ കൂടുതലുള്ള ഭൂമി തരം മാറ്റാനേ ഫീസ് ഈടാക്കാവൂ.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇതേ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീര്‍പ്പ്. 36.65 സെന്റ് ഭൂമി തരം മാറ്റിയപ്പോള്‍ മുഴുവന്‍ ഭൂമിക്കും ഫീസ് ഈടാക്കിയതിനെതിരേ ഇടുക്കി, തൊടുപുഴ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്.
അതിനെതിരേ സര്‍ക്കാരിന്റെ അപ്പിലാണ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
കോടികളുടെ നഷ്ടമാണ് പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ ഖജനാവിനുണ്ടാവുക. തൊടുപുഴ സ്വദേശിയുടെ 36 സെന്റ് ഭൂമി തരംമാറ്റാന്‍ 1.74 ലക്ഷം രൂപയാണു ഫീസ് ഈടാക്കിയത്. 25 സെന്റ് വരെ ഫീസ് ഒഴിവാക്കാനും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിലെ വ്യവസ്ഥ നടപ്പാക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.
എന്നാല്‍, വന്‍കിട തരം മാറ്റലിന് ഈ നിയമം ബാധകമല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. 2017 ഡിസംബറിനുശേഷം വാങ്ങിയ 25 സെന്റ് വരെയുള്ള ഭൂമിക്ക് ഫീസ് ഇളവ് അനുവദിക്കാനാവില്ലെന്ന റവന്യൂ വകുപ്പിന്റെ നിലപാട് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
നിലമെന്നു വിധാനം ചെയ്തിട്ടില്ലാത്ത, 25 സെന്റില്‍ താഴെയുള്ള ഭൂമി തരംമാറ്റാന്‍ ഫീസ് വേണ്ടെന്നു കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത് ശരിവച്ചാണ് ഹൈക്കോടതി ഉത്തരവ്.