മുംബൈ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടാം പാദ ലാഭത്തിൽ കുത്തനെയുള്ള വർദ്ധനവ് രേഖപ്പെടുത്തി ഹിന്ദുസ്ഥാൻ സിങ്ക്. സെപ്റ്റംബർ പാദത്തിലെ കമ്പനിയുടെ ഏകീകൃത ലാഭം 33 ശതമാനം മെച്ചപ്പെട്ട് 2,681 കോടി രൂപയായി. എന്നാൽ ഇത് തുടർച്ചയായ അടിസ്ഥാനത്തിൽ 13% കുറഞ്ഞു.
പ്രസ്തുത പാദത്തിൽ കമ്പനിയുടെ ഏകീകൃത വരുമാനം 36% വളർച്ച രേഖപ്പെടുത്തി 8,336 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ മൊത്തം ചെലവിന്റെ ഏകദേശം 45 ശതമാനവും ഉർജ്ജ വിഭാഗത്തിൻേറതാണ്. ഉയർന്ന കൽക്കരി വിലയാണ് ഇതിന് കാരണം. കമ്പനി അതിന്റെ കൽക്കരി ആവശ്യകതയുടെ 90% ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു.
ലണ്ടൻ മെറ്റൽ എക്‌സ്‌ചേഞ്ചിൽ (എൽഎംഇ) സിങ്കിന്റെ ശരാശരി വില ഈ പാദത്തിൽ ടണ്ണിന് 3,271 ഡോളറായിരുന്നു, ഇത് കഴിഞ്ഞ വർഷത്തെ 2,991 ഡോളറിനേക്കാൾ കൂടുതലാണ്. 2023 സാമ്പത്തിക വർഷത്തിൽ 700-725 ടൺ വെള്ളി ഉൽപ്പാദനം ഉൾപ്പെടെ 1 ദശലക്ഷം ടണ്ണിലധികം ശുദ്ധീകരിച്ച ലോഹം ഉൽപ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരി വെള്ളിയാഴ്ച 1.01% ഉയർന്ന് 281 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.