
ദില്ലി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിലെ ഓഹരികളും വിറ്റഴിക്കാൻ തീരുമാനം. കേന്ദ്രസർക്കാരിന് കമ്പനിയിലുള്ള മുഴുവൻ ഓഹരികളും സ്വകാര്യവത്കരിക്കും. ഇതിന് കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് അനുവാദം നൽകി.
കമ്പനിയിൽ നിലവിൽ ബഹുഭൂരിപക്ഷം ഓഹരികളും സ്വകാര്യ കമ്പനിയായ വേദാന്ത ലിമിറ്റഡിനാണ്. 64.92 ശതമാനം ഓഹരികളാണ് കമ്പനിയിൽ വേദാന്ത ലിമിറ്റഡിന് ഉള്ളത്. സർക്കാരിന് കമ്പനിയിൽ 29.5 ശതമാനം ഓഹരികളാണ് ഉള്ളത്.
നിലവിൽ വേദാന്തയുടെ ആകെ കടം 53583 കോടി രൂപയാണ്. ഹിന്ദുസ്ഥാൻ സിങ്കിന്റെ കടബാധ്യത ആകെ 2844 കോടി രൂപയാണ്. 2021 നവംബറിൽ ഹിന്ദുസ്ഥാൻ സിങ്കിലെ കേന്ദ്ര സർക്കാരിന്റെ ഓഹരികൾ വിറ്റഴിക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിന് അനുമതി നൽകിയിരുന്നു.
നിലവിൽ ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരി വില പ്രകാരം കേന്ദ്രസർക്കാരിന്റെ പക്കലുള്ള ആകെ ഓഹരിക്ക് 38000 കോടി രൂപ മൂല്യമുണ്ട്. എന്നാൽ എത്ര രൂപയ്ക്കാവും ഓഹരികൾ വിറ്റഴിക്കുകയെന്നത് ഇനിയും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല.