
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി ഡി2 വിന്‍റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നടന്ന വിക്ഷേപണം വിജയകരമാണെന്നും. എസ്എസ്എല്‍വി ഡി2 മൂന്ന് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു.
ഇന്നലെ രാവിലെ 9.18 നായിരുന്നു വിക്ഷേപണം. 15 മിനുട്ടിനുള്ളില്‍ ഉപഗ്രഹങ്ങളെ വഹിച്ച് റോക്കറ്റ് 450 കിലോ മീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലാര്‍ ഓര്‍ബിറ്റില്‍ എത്തി. രാജ്യത്തെ 750 വിദ്യാര്‍ത്ഥിനികള്‍ തയ്യാറാക്കിയത് അടക്കം മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എല്‍വി ഡി2 വഹിച്ചത്.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്‍റാരിസിന്‍റെ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് നിർമിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്.
ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാനാണ് എസ്എസ്എൽവി ലക്ഷ്യമിട്ടത്.
രാജ്യത്തിന്‍റെ അഭിമാന വാഹനമായ പിഎസ്എൽവിയുടെ ചെറു പതിപ്പായാണ് എസ്എസ്എൽവി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം പരാജയമായിരുന്നു. വാഹനത്തിന്‍റെ ആക്സിലറോമീറ്ററിലുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷമാണ് രണ്ടാം വിക്ഷേപണത്തിന് ഐഎസ്ആർഒ ഇറങ്ങിയത്.
ദൗത്യം വിജയിച്ചതോടെ വാണിജ്യ വിക്ഷേപണ രംഗത്ത് ഇസ്രോയ്ക്ക് എസ്എസ്എൽവി പുതിയ മുതൽക്കൂട്ടാകും. ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ ഈ വിക്ഷേപണത്തിന് സവിശേഷമായ സാധ്യതകളാണ് ഉള്ളത്.
ബഹിരാകാശ രംഗത്ത് കൂടുതല്‍ വാണിജ്യവത്കരണത്തിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ഈ രംഗത്തേക്ക് ഇറങ്ങാനുള്ള ഏറ്റവും മികച്ച വിഭവമാണ് സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ.