
ന്യൂഡൽഹി: മാർച്ച് പാദത്തിൽ 1,900.80 കോടി രൂപയുടെയും കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1,878.46 കോടി രൂപയുടെയും ലാഭം നേടിയപ്പോൾ ജൂൺ പാദത്തിൽ അപ്രതീക്ഷിതമായി 10,196 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി എച്ച്‌പിസിഎൽ ലിമിറ്റഡ്.
അതേസമയം ഈ പാദത്തിലെ മൊത്ത വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 78,182 കോടിയിൽ നിന്ന് 55.8 ശതമാനം ഉയർന്ന് 1,21,788.50 കോടി രൂപയായി. മോട്ടോർ ഇന്ധനത്തിന്റെയും എൽപിജിയുടെയും വിപണന മാർജിനിലുണ്ടായ ഇടിവാണ് വലിയ നഷ്ടത്തിന് കാരണമെന്ന് കമ്പനി ബിഎസ്ഇയിൽ പറഞ്ഞു. കൂടാതെ വിദേശ കറൻസി ഇടപാടുകൾ വഴി കമ്പനിക്ക് 945 കോടി രൂപ നഷ്ടമുണ്ടായതായി എച്ച്‌പിസിഎൽ കൂട്ടിച്ചേർത്തു.
ഈ പാദത്തിലെ ശരാശരി മൊത്ത ശുദ്ധീകരണ മാർജിൻ ബാരലിന് 16.69 ഡോളറായിരുന്നു, ഒരു വർഷം മുമ്പ് ഇത് 3.31 ഡോളറായിരുന്നു. ഈ പാദത്തിലെ പ്രവർത്തന ലാഭം മൈനസ് 11.19 ശതമാനമാണ്, മുൻ വർഷം ഇതേ പാദത്തിൽ ഇത് 2.65 ശതമാനമായിരുന്നു.
അതിനിടെ, അധികമായിയുള്ള വായ്പയെടുക്കൽ പരിധി നിലവിലുള്ള 30,000 കോടിയിൽ നിന്ന് 50,000 കോടി രൂപയായി ഉയർത്താൻ കമ്പനി വാർഷിക പൊതുയോഗത്തിൽ അംഗങ്ങളുടെ അംഗീകാരം തേടും.