ന്യൂഡൽഹി: ജീവനക്കാരുടെ ബോണസ് വെട്ടിക്കുറച്ച് എച്ച്.എസ്.ബി.സി. നാല് ശതമാനമായാണ് ബോണസ് കുറച്ചത്. ആഗോളതലത്തിലുണ്ടായ പ്രതിസന്ധിയാണ് ബോണസ് വെട്ടിക്കുറക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.
അതേസമയം, സി.ഇ.ഒയുടെ ശമ്പളം കമ്പനി കൂട്ടിയിട്ടുണ്ട്. സി.ഇ.ഒ നോയൽ ക്വിനിന്റെ ശമ്പളത്തിൽ 14 ശതമാനം വർധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ശമ്പളം 4.9 മില്യൺ പൗണ്ട് വർധിച്ചു. ക്വിനിന്റെ ആകെ ശമ്പളം 10.5 മില്യൺ പൗണ്ടായി ഉയർന്നു.
എച്ച്.എസ്.ബി.സി ബാങ്കിന്റെ നാലാംപാദ ലാഭത്തിൽ വലിയ വർധനയുണ്ടായിരുന്നു. എങ്കിലും ഭാവി മുന്നിൽ കണ്ട് കരുതലെടുക്കുമെന്ന് എച്ച്.എസ്.ബി.സി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം 3.5 ബില്യൺ ഡോളറാണ് എച്ച്.എസ്.ബി.സി ബോണസായി നൽകിയത്. ഇക്കുറി 3.4 ബില്യൺ ഡോളറായിരിക്കും ബോണസായി നൽകുക.
സാമ്പത്തിക മാന്ദ്യം മുന്നിൽകണ്ട് പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആഗോള ടെക് കമ്പനികളാണ് പിരിച്ചുവിടലിന് മുൻപന്തിയിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ചില ധനകാര്യ സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു.
ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് എച്ച്.എസ്.ബി.സി ഗ്രൂപ്പ് ബോണസിൽ കുറവ് വരുത്തിയിരിക്കുന്നത്.