Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കൊച്ചിയിൽ പ്രവർത്തനം വിപുലപ്പെടുത്താൻ ഐബിഎം

കൊച്ചി: ഐ.ബി.എം. സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമലുമായി വ്യവസായമന്ത്രി പി. രാജീവ് കൂടിക്കാഴ്ച നടത്തി. ഐബിഎം ലാബിന്റെ പ്രവർത്തനം കൊച്ചിയിൽ ആരംഭിച്ച് എട്ടുമാസത്തിനുള്ളിൽ 750 പേരെ പുതുതായി നിയമിച്ചതായി ദിനേശ് നിർമ്മൽ പറഞ്ഞു.

കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്നും പൂർണസഹകരണം ലഭ്യമാക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കേരളത്തിലെ പ്രവർത്തനാന്തരീക്ഷത്തിൽ പൂർണ തൃപ്തരാണെന്ന് മന്ത്രിയെ ഐ.ബി.എം. അറിയിച്ചു.

കേരളത്തിലെ ക്യാമ്പസുകളിൽ നിന്നുതന്നെ ഐബിഎമ്മിന് ആവശ്യമായ നൈപുണ്യമുള്ള വിദ്യാർഥികളെ ലഭിക്കുന്നുണ്ട്.

പ്രധാനപ്പെട്ട നിരവധി പ്രോജക്ടുകൾ കേരളത്തിലെ ഐ.ബി.എം യൂണിറ്റ് വഴിയാണ് നടപ്പിലാക്കുന്നത്. ഇത് ഭാവിയിൽ ലോകത്തിലെ തന്നെ ഐ.ബി.എമ്മിന്റെ പ്രധാന സെന്ററായി കേരളം മാറുന്നതിന് വഴിയൊരുക്കുമെന്ന് ദിനേശ് നിർമ്മൽ വ്യക്തമാക്കി.

ഇത്രയും പ്രധാനപ്പെട്ട കമ്പനിയുടെ സുപ്രധാന നേതൃ സ്ഥാനത്ത് ഒരു മലയാളിയാണ് എന്നതിലുള്ള സന്തോഷം മന്ത്രി പി. രാജീവ് ദിനേശ് നിർമ്മലുമായി പങ്കുവെച്ചു.

കൊച്ചി സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല, ഡിജിറ്റൽ സർവ്വകലാശാല എന്നീ സർവകലാശാലകളുമായും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ ഐബിഎം പദ്ധതി തയ്യാറാക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളിൽ ഒന്നായ ഐബിഎം 2022 സെപ്തംബറിലാണ് പുതിയ ഡെവലപ്മെന്റ് സെന്റർ കൊച്ചിയിൽ ആരംഭിച്ചത്. ഹൈബ്രിഡ് ക്ളൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവർത്തനങ്ങളാണ് പുതിയ സെന്ററിൽ നടന്നുവരുന്നത്.

കേരളത്തിലേക്ക് കൂടുതൽ കമ്പനികളെ ആകർഷിക്കുന്നതിനും ഐ.ബി.എം. പോലുള്ള കമ്പനികളുടെ സാന്നിധ്യം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

X
Top