
മുംബൈ: എൽഐസി മ്യൂച്വൽ ഫണ്ടും ഐഡിബിഐ മ്യൂച്വൽ ഫണ്ടും തമ്മിലുള്ള ലയനം ഉടൻ ഉണ്ടാകുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ലയനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണനും. ഇത് നിലവിൽ അവസാന ഘട്ടത്തിലാണനും എൽഐസി എംഎഫിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ടി എസ് രാമകൃഷ്ണൻ പറഞ്ഞു.
രണ്ട് അസറ്റ് മാനേജ്‌മെന്റ് കമ്പനികളിൽ ഒരു പ്രൊമോട്ടർ 10 ശതമാനത്തിലധികം ഓഹരികൾ കൈവശം വയ്‌ക്കുന്നതിനെ തടയുന്ന റെഗുലേറ്ററി വ്യവസ്ഥകളെ തുടർന്നാണ് നിർദിഷ്ട ലയനമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഐഡിബിഐ എംഎഫിന്റെ മാതൃ സ്ഥാപനമായ ഐഡിബിഐ ബാങ്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി എൽഐസിയുടെ ഉടമസ്ഥതയിലാണ്.
മാനേജ്‌മെന്റിന് കീഴിൽ 18,000 കോടിയിലധികം ആസ്തിയുള്ള രാജ്യത്തെ 22-ാമത്തെ വലിയ ഫണ്ട് ഹൗസ് ആണ് എൽഐസി എംഎഫ്. അതേസമയം, ഫണ്ട് ഹൗസ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എയുഎം അടിസ്ഥാനത്തിൽ മികച്ച 10ൽ ഇടംപിടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും. അതിന്റെ വിതരണ ശൃംഖലകൾ വിപുലീകരിക്കാൻ സ്ഥാപനം നടപടികൾ സ്വീകരിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു.
വ്യാഴാഴ്ച ഒരു ഇക്വിറ്റി മൾട്ടിക്യാപ് ഫണ്ടിനായി പുതിയ ഫണ്ട് ഓഫർ പ്രഖ്യാപിച്ച അസറ്റ് മാനേജ്‌മെന്റ് കമ്പനി, ഉപഭോഗത്തിന്റെയും നിർമ്മാണത്തിന്റെയും മേഖലയിൽ രണ്ട് തീമാറ്റിക് ഫണ്ടുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു. 25 ശതമാനം വീതം ലാർജ്, മിഡ്, സ്മോൾ ക്യാപ്പുകളിൽ നിക്ഷേപിക്കുകയും ബാക്കി 25 ശതമാനം ഫണ്ട് മാനേജരുടെ വിവേചനാധികാരത്തിൽ വിടുകയും ചെയ്യുന്ന മൾട്ടിക്യാപ് ഓഫറിനുള്ള പുതിയ ഫണ്ട് ഓഫർ ഒക്ടോബർ 6 നും 20 ഇടയിൽ തുറന്നിരിക്കും.