മുംബൈ: പ്രധാന പ്രവർത്തന വരുമാനത്തിലെ ശക്തമായ വളർച്ചയുടെ പശ്ചാത്തലത്തിൽ 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ അറ്റാദായം 266 ശതമാനം ഉയർന്ന് 556 കോടി രൂപയിലെത്തിയിരുന്നു.
2023 സാമ്പത്തിക വർഷത്തിൽ ബാങ്ക് 20-25 ശതമാനം വായ്പാ വളർച്ച പ്രതീക്ഷിക്കുന്നതായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി വൈദ്യനാഥൻ പറഞ്ഞു. നിലവിൽ ബാങ്കിന്റെ ലോൺ ബുക്ക് വളർച്ച 25 ശതമാനവും നിക്ഷേപ വളർച്ച 37 ശതമാനവുമാണ്.
അതേസമയം വായ്പ ദാതാവിന്റെ അറ്റ പലിശ മാർജിനുകൾ 5.8-6 ശതമാനമായി തുടരുമെന്ന് സിഇഒ പറഞ്ഞു. രണ്ടാം പാദത്തിൽ അവരുടെ ക്രെഡിറ്റ് ചെലവ് 1.2 ശതമാനമായിരുന്നു, ബാക്കിയുള്ള രണ്ട് പാദങ്ങളിലും ഇത് കുറവായിരിക്കുമെന്ന് വൈദ്യനാഥൻ വിശ്വസിക്കുന്നു.
കൂടാതെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) ഒരു വർഷം മുൻപത്തെ 4.27 ശതമാനത്തിൽ നിന്ന് 3.18 ശതമാനമായി കുറഞ്ഞതോടെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ആസ്തി ഗുണനിലവാരം മികച്ചതായിരുന്നു. അതേസമയം ചൊവ്വാഴ്ച ബാങ്കിന്റെ ഓഹരികൾ 3.25 ശതമാനത്തിന്റെ നഷ്ടത്തിൽ 56.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.