കൊച്ചി: കയറ്റുമതിയിൽ നേട്ടം തുടരുമ്പോഴും വ്യാപാരക്കമ്മി കുത്തനെ കൂടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. സെപ്തംബൽ കയറ്റുമതി 4.82 ശതമാനം ഉയർന്ന് 3,545 കോടി ഡോളറിലെത്തി. ഇറക്കുമതി 8.66 ശതമാനം വർദ്ധിച്ച് 6,161 കോടി ഡോളറാണ്.
ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി കഴിഞ്ഞമാസം 2,571 കോടി ഡോളറായി ഉയർന്നു. 2021 സെപ്തംബറിൽ ഇത് 2,247 കോടി ഡോളറായിരുന്നു.
എൻജിനിയറിംഗ്, റെഡി-മെയ്ഡ് വസ്ത്രങ്ങൾ, പ്ളാസ്‌റ്റിക്, കശുഅണ്ടി, കാർപ്പറ്റ് എന്നിവ കഴിഞ്ഞമാസം കയറ്റുമതിനഷ്‌ടം നേരിട്ടത് തിരിച്ചടിയായി. എൻജിനിയറിംഗ് ഉത്‌പന്ന കയറ്റുമതി നഷ്‌ടം 10.85 ശതമാനമാണ്. റെഡി-മെയ്‌ഡ് വസ്‌ത്രങ്ങളുടെ നഷ്‌ടം 18 ശതമാനം. ജെം ആൻഡ് ജുവലറി, പെട്രോളിയം ഉത്‌പന്നങ്ങൾ, ലെതർ, ഫാർമ, കെമിക്കൽ, അരി എന്നിവ കയറ്റുമതി വളർച്ചനേടി.
സെപ്തംബറിൽ ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതി 5.38 ശതമാനം കുറഞ്ഞ് 1,590 കോടി ഡോളറായി. 24.62 ശതമാനം താഴ്‌ന്ന് സ്വർണ ഇറക്കുമതി 390 കോടി ഡോളറിലുമെത്തി. ഇവ ഇടിഞ്ഞില്ലായിരുന്നെങ്കിൽ വ്യാപാരക്കമ്മി കഴിഞ്ഞമാസം കൂടുതൽ ഉയരുമായിരുന്നു.