
ഇന്ത്യയിൽ 2011 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള പത്ത് സാമ്പത്തിക വർഷത്തിൽ 171 ദശലക്ഷം പേർ അതിദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി ലോകബാങ്ക് റിപ്പോർട്ട്. പ്രതിദിനം 2.15 യുഎസ് ഡോളറിൽ താഴെ വരുമാനത്തിൽ ജീവിക്കുന്നവർ 2011-12 ൽ 16.2 ശതമാനമായിരുന്നു.
2022-23 ൽ ഇത് 2.3 ശതമാനമായി കുറഞ്ഞുവെന്നും പോവർട്ടി ആൻ്റ് ഇക്വിറ്റി ബ്രീഫ് എന്ന ലോകബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗ്രാമ മേഖലയിൽ അതിദാരിദ്ര്യം 18.4 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായും നഗരപ്രദേശങ്ങളുടേത് 10.7 ശതമാനത്തിൽ നിന്ന് 1.1 ശതമാനമായും കുറഞ്ഞു. ഗ്രാമ-നഗര വ്യത്യാസം 7.7 ൽ നിന്ന് 1.7 ശതമാനമായി കുറച്ചു.
ഇതേ കാലത്ത് ഗ്രാമീണ ദാരിദ്ര്യം 69 ശതമാനത്തിൽ നിന്ന് 32.5 ശതമാനമായും നഗര ദാരിദ്ര്യം 43.5 ശതമാനത്തിൽ നിന്ന് 17.2 ശതമാനമായും കുറഞ്ഞു. ഇതോടെ ഇന്ത്യയും താഴ്ന്ന ഇടത്തരം വരുമാന വിഭാഗത്തിലേക്ക് മാറി.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് 2011-12 കാലത്ത് ഏറ്റവും കൂടുതൽ പേർ (65%) അതിദാരിദ്ര്യത്തിൽ കഴിഞ്ഞത്. ഈ സംസ്ഥാനങ്ങൾ വലിയ മുന്നേറ്റം കാഴ്ചവെച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകത്തെ 100-ലധികം വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യം, അഭിവൃദ്ധി, അസമത്വ പ്രവണതകൾ എന്നിവ എടുത്തുകാണിക്കുന്നതാണ് ലോകബാങ്കിൻ്റെ റിപ്പോർട്ട്. വർഷത്തിൽ രണ്ട് തവണയാണ് ഈ രേഖകൾ പുറത്തിറക്കാറുള്ളത്.