മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ പ്രാരംഭ ഓഹരി വിൽപന 2025ൽ പ്രതീക്ഷിക്കാമെന്ന സൂചനകളുമായി പ്രമുഖ യുഎസ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ്.
112 ബില്യൺ ഡോളറാണ് (ഏകദേശം 9.3 ലക്ഷം കോടി രൂപ) ജിയോക്ക് ജെഫറീസ് ഇപ്പോൾ വിലയിരുത്തുന്ന മൂല്യം. ജിയോയുടെ ലിസ്റ്റിംഗ് (ഓഹരി വിപണിയിൽ വ്യാപാരം ആരംഭിക്കൽ) മാതൃസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഓഹരി വില 7-15 ശതമാനം ഉയരാൻ വഴിയൊരുക്കുമെന്നും ജെഫറീസ് അഭിപ്രായപ്പെടുന്നു.
നിലവിൽ 3,178 രൂപയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയിൽ വ്യാപാരം പുരോഗമിക്കുന്നത്. റിലയൻസിന് ‘വാങ്ങൽ’ റേറ്റിംഗ് നൽകിയ ജെഫറീസ്, ഓഹരിക്ക് 3,580 രൂപ ലക്ഷ്യവിലയും നിശ്ചയിച്ചിട്ടുണ്ട്.
ഐപിഒയ്ക്കായി രണ്ട് വഴികൾ
ഉപസ്ഥാപനവും ബാങ്കിതര ധനകാര്യസ്ഥാപനവുമായ ജിയോ ഫിനാൻഷ്യൽ സർവീസസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത മാതൃകയിൽ ജിയോയുടെ ഓഹരി വിഭജനവും തുടർന്നുള്ള ലിസ്റ്റിങ്ങും റിലയൻസ് പരിഗണിച്ചേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് വേർപെടുത്തിയാണ് ജിയോ ഫിനാൻഷ്യലിനെ ലിസ്റ്റ് ചെയ്തത്.
റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഓഹരികൾ കൈവശമുള്ളവർക്ക് ഒന്നിനൊന്ന് അനുപാതത്തിൽ ജിയോ ഫിനാൻഷ്യലിന്‍റെ ഓഹരി നൽകിയായിരുന്നു ഇത്. മറ്റൊന്ന്, ന്യൂനപക്ഷ ഓഹരി ഉടമകൾ മാത്രം ഓഹരി വിറ്റഴിക്കുന്ന ഓഫർ-ഫോർ-സെയിലാണ് (OFS).
രണ്ടിലേത് തിരഞ്ഞെടുത്താലും ഭൂരിപക്ഷ ഓഹരി പങ്കാളിത്തം റിലയൻസ് തന്നെ തുടരും. നിലവിൽ 67.03 ശതമാനം ഓഹരികളും റിലയൻസ് ഇൻഡസ്ട്രീസിന്‍റെ കൈവശമാണ്. മെറ്റ, ഗൂഗിൾ തുടങ്ങിയവയുടെ കൈവശം 17.72 ശതമാനം.
ബാക്കി 15.25 ശതമാനം രാജ്യാന്തര പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ ടിപിജി, സിൽവർലേക്ക്, കെകെആർ തുടങ്ങിയവയുടെ കൈയിലാണ്.
പരമാവധി 5 ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് തീരുമാനമെങ്കിൽ പോലും 50,000 കോടി രൂപയോളം സമാഹരിക്കുന്നതാകും റിലയൻസ് ജിയോയുടെ ഐപിഒ. അങ്ങനെയെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായി അത് മാറും.
2022 മേയിൽ എൽഐസി നടത്തിയ 20,500 കോടി രൂപയുടെ ഐപിഒയാണ് നിലവിലെ റെക്കോർഡ്. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 25,000 കോടി രൂപയുടെ ഐപിഒ വൈകാതെ നടത്താനുള്ള ഒരുക്കത്തിലാണ്.
റിലയൻസിന്‍റെ വാർഷിക പൊതുയോഗം അടുത്തമാസം നടക്കുന്നുണ്ട്. ജിയോയുടെ ഐപിഒ സംബന്ധിച്ച വ്യക്തത യോഗത്തിൽ ലഭിച്ചേക്കും.