ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

സ്വർണാഭരണ വിൽപനയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ സ്വർണാഭരണ വിപണിയെന്ന നേട്ടം ചൈനയെ കടത്തിവെട്ടി സ്വന്തമാക്കി ഇന്ത്യ. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടു പ്രകാരം 2024ൽ 563.4 ടണ്ണായിരുന്നു ഇന്ത്യയിലെ സ്വർണാഭരണ ഡിമാൻഡ്.

ചൈനയിലേത് 479.3 ടൺ. കഴിഞ്ഞവർഷം ആഗോളതലത്തിൽ വിറ്റഴിഞ്ഞത് 1,877.1 ടൺ സ്വർണാഭരണങ്ങളായിരുന്നു. 2023ലെ 2,110.6 ടണ്ണിനേക്കാൾ 11% കുറഞ്ഞു.

ഇന്ത്യയിലെ ഡിമാൻഡ് 2023ലെ 575.8 ടണ്ണിൽ നിന്ന് കഴിഞ്ഞവർഷം രണ്ടു ശതമാനം താഴ്ന്നു. ചൈനയിലെ ഡിമാൻഡ് കുറഞ്ഞത് 24 ശതമാനം. 2023ൽ ചൈനക്കാർ 630.2 ടൺ വാങ്ങിയിരുന്നു. കോവിഡ് പ്രതിസന്ധി ആഞ്ഞടിച്ച 2020നേക്കാളും താഴെയാണ് ചൈനയിലെ കഴിഞ്ഞവർഷത്തെ കണക്കെന്ന് റിപ്പോർട്ട് പറയുന്നു.

2024 കലണ്ടർ വർഷത്തെ അവസാന പാദമായ ഒക്ടോബർ-ഡിസംബറിൽ മാത്രം ചൈനയിലെ വിൽപന 148.4 ടണ്ണിൽ നിന്ന് 28% ഇടിഞ്ഞ് 106.2 ടണ്ണിൽ എത്തിയിരുന്നു. ഇതാണ്, 2024ലെ മൊത്തത്തിലുള്ള ഡിമാൻഡിനെ ബാധിച്ചത്.

അതേസമയം, ഡിസംബർ പാദത്തിൽ ഇന്ത്യയിലെ വിൽപന കുറഞ്ഞത് 5%. മുൻവർഷത്തെ സമാനപാദത്തിലെ 199.6 ടണ്ണിൽ നിന്ന് 189.8 ടണ്ണായാണ് കുറഞ്ഞത്. കഴിഞ്ഞവർഷത്തെ ഇന്ത്യയിലെ മൊത്തം സ്വർണാഭരണ ഡിമാൻഡിന്റെ മൂല്യം 3.6 ലക്ഷം കോടി രൂപയാണ്.

ഇതിന്റെ 70% വിൽപനയും നടന്നത് ജൂലൈ-ഡിസംബർ കാലയളവിലാണ്. കഴിഞ്ഞവർഷം ജൂലൈയിലെ കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15ൽ നിന്ന് 6 ശതമാനമായി വെട്ടിക്കുറച്ചതിനെ തുടർന്ന്, വില കുത്തനെ കുറഞ്ഞതാണ് വിൽപന വളർച്ചയ്ക്ക് വഴിയൊരുക്കിയത്. അതേസമയം, അവസാനപാദത്തിൽ വില വീണ്ടും കുതിച്ചത് ഡിമാൻഡിനെ ബാധിക്കുകയും ചെയ്തു.

നിക്ഷേപമായും തിളങ്ങി സ്വർണം
2024ൽ ഇന്ത്യയിലെ സ്വർണ നിക്ഷേപം (gold investment) 2023ലെ 185.2 ടണ്ണിൽ നിന്ന് 29% കുതിച്ച് 239.4 ടണ്ണിലെത്തി. 2013ന് ശേഷമുള്ള ഏറ്റവും ഉയരമാണിത്. ഒക്ടോബർ-ഡിസംബർ പാദത്തിലെ നിക്ഷേപം 66.7 ടണ്ണിൽ നിന്ന് 14% ഉയർന്ന് 76 ടണ്ണിലുമെത്തി.

നിക്ഷേപമൂല്യം 2023നെ അപേക്ഷിച്ച് 60% മുന്നേറി 1.5 ലക്ഷം കോടി രൂപയുമായെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു.

ഗോൾഡ് ഇടിഎഫ് (gold ETF), മ്യൂച്വൽഫണ്ടുകൾ എന്നിവയ്ക്ക് വലിയ സ്വീകാര്യതയുള്ളതിനാൽ, നിക്ഷേപത്തിലെ ഈ വളർച്ച ട്രെൻഡ് തുടരുമെന്നും റിപ്പോർട്ടിലുണ്ട്. സ്വർണാഭരണ ഡിമാൻഡും വിവാഹകാലത്തിന്റെ കരുത്തിൽ വരുംനാളുകളിൽ ഇന്ത്യയിൽ മെച്ചപ്പെട്ടേക്കാം.

എന്നാൽ, ഇത് സ്വർണവിലയുടെ സ്ഥിരതയ്ക്ക് അനുസരിച്ച് മാത്രമായിരിക്കും. വിലയിൽ വൻ ചാഞ്ചാട്ടമുണ്ടായാൽ അതു വിൽപനയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സ്വർണം വാങ്ങിക്കൂട്ടി റിസർവ് ബാങ്കും
2024ൽ ലോകത്ത് ഏറ്റവുമധികം സ്വർണം വാങ്ങികൂട്ടിയ കേന്ദ്രബാങ്കുകളിൽ ഒന്നാണ് ഇന്ത്യയുടെ റിസർവ് ബാങ്ക്. 76 ടൺ സ്വർണം റിസർവ് ബാങ്ക് കഴിഞ്ഞവർഷം പുതുതായി കരുതൽ ശേഖരത്തിലേക്ക് കൂട്ടിച്ചേർത്തു.

2013ലെ 16 ടണ്ണിനെ അപേക്ഷിച്ച് 4 മടങ്ങ് അധികം സ്വർണം കഴിഞ്ഞവർഷം റിസർവ് ബാങ്ക് വാങ്ങി. 2024ലെ കണക്കുപ്രകാരം റിസർവ് ബാങ്കിന്റെ കൈവശമുള്ള ആകെ സ്വർണശേഖരം 876 ടണ്ണാണ്.

വിദേശ നാണയ ശേഖരത്തിന്റെ 11 ശതമാനമാണിത്. 90 ടൺ സ്വർണം വാങ്ങിക്കൂട്ടിയ നാഷണൽ ബാങ്ക് ഓഫ് പോളണ്ട് ആണ് 2024ൽ ഒന്നാമത്.

X
Top