![](https://www.livenewage.com/wp-content/uploads/2024/01/windfall-tax.webp)
ന്യൂഡൽഹി: ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വിൻഡ് ഫാൾ ടാക്സ് കേന്ദ്രസർക്കാർ വർധിപ്പിച്ചു. ഒരു ടണ്ണിന് 6,000 രൂപയിൽ നിന്ന് 7,000 രൂപയിലേക്കാണ് വർധന. ഇത് ജൂലൈ 16 ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു.
സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി (SAED) എന്ന പേരിലാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
അതേ സമയം ഡീസൽ, പെട്രോൾ, ഏവിയേഷൻ ഫ്യുവൽ എന്നിവയുടെ കയറ്റുമതി തീരുവ പൂജ്യം ശതമാനത്തിൽ തന്നെ തുടരും.
മുമ്പ്, ജൂലൈ 1ാം തിയ്യതി സർക്കാർ പെട്രോളിയം ക്രൂഡിന്റെ വിൻഡ്ഫാൾ ടാക്സും ഉയർത്തി നിശ്ചയിച്ചിരുന്നു. ഒരു മെട്രിക് ടണ്ണിന് 3,250 രൂപയിൽ നിന്ന് 6,000 രൂപയിലേക്കാണ് വർധന വരുത്തിയത്.
ആഭ്യന്തര തലത്തിൽ വില്പന നടത്തുന്നതിനേക്കാൾ വിദേശ വിപണികളിലെ വില്പനയ്ക്ക് കൂടുതൽ ലാഭമാണ് എണ്ണക്കമ്പനികൾക്ക് ലഭിക്കുന്നത്. ഇതിനാൽ ആഭ്യന്തര തലത്തിൽ വില്പന നടത്താൻ സ്വകാര്യ എണ്ണക്കമ്പനികൾ മടിച്ച സാഹചര്യമുണ്ടായിരുന്നു.
ഇത്തരത്തിൽ വിദേശ വിപണികളിൽ ഇന്ത്യയിലെ ഓയിൽ കമ്പനികളുടെ വില്പന കൂടിയപ്പോഴാണ് സർക്കാർ ഇടപെട്ട് പെട്രോളിയം ക്രൂഡിന് വിൻഡ്ഫാൾ ടാക്സ് ഏർപ്പെടുത്തിയത്.
ഓയിൽ കമ്പനികൾ അസാധാരണമായ ലാഭം നേടുന്നത് തടയുകയും, ക്രൂഡ് ഓയിൽ വില രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് വിൻഡ്ഫാൾ ടാക്സ് കൊണ്ട് ലക്ഷ്യമിടുന്നത്. കമ്മോഡിറ്റി വിപണിയിൽ കോർപറേറ്റുകളുടെ ആധിപത്യം തടയുക എന്നതും ലക്ഷ്യമാണ്.
2022 ജൂലൈ 1 മുതലാണ് ഇന്ത്യ ക്രൂഡ് ഓയിലിന് വിൻഡ്ഫാൾ ടാക്സ് ഏർപ്പെടുത്തി തുടങ്ങിയത്. ഗ്യാസൊലിൻ, ഡീസൽ, ഏവിയേഷൻ ഫ്യുവൽ അടക്കമുള്ളവയുടെ കയറ്റുമതി നികുതി ദീർഘിപ്പിക്കുകയും ചെയ്തിരുന്നു.
എല്ലാ രണ്ടാഴ്ച്ചകളിലുമാണ് വിൻഡ്ഫാൾ ടാക്സ് പുതുക്കി നിശ്ചയിക്കുന്നത്. ഇക്കാലയളവുകളിൽ ആഗോള ഇന്ധന വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായിട്ടാണ് നികുതി വർധിപ്പിക്കണോ, കുറയ്ക്കണോ, അതോ മാറ്റമില്ലാതെ തുടരണോ എന്ന് തീരുമാനിക്കുന്നത്.
ഇത്തരത്തിൽ വിൻഡ്ഫാൾ ടാക്സ് ഏർപ്പെടുത്തുന്നതിലൂടെ ആഭ്യന്തര തലത്തിൽ ക്രൂഡ് ഓയിൽ ലഭ്യത ഉറപ്പു വരുത്താൻ സാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു.