
കൊച്ചി: ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം കലുഷിതമാകുന്നതിനിടെ വിപണി സാഹചര്യം മുതലെടുത്ത് കയറ്റുമതി വർദ്ധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു.
കാനഡ, മെക്സികോ എന്നിവിടങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏർപ്പെടുത്തിയ 25 ശതമാനം തീരുവ പ്രാബല്യത്തിലായതോടെ ലോകമെമ്പാടുമുള്ള വിപണികള്‍ മുള്‍മുനയിലായി. ഇതോടൊപ്പം ചൈനയിലെ ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവയും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ബദലായി ചൈനയും കാനഡയും അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് തീരുവ വർദ്ധിപ്പിക്കുമെന്ന് ഭീഷണി ഉയർത്തിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ ഉത്പന്നങ്ങള്‍ക്കും ട്രംപിന്റെ തീരുവ ഭീഷണിയുണ്ട്.
ഇന്ത്യയ്ക്കെതിരെയും സമാനമായ തീരുവ ഭീഷണി ഉയർന്നിട്ടുണ്ടെങ്കിലും പുതിയ സാഹചര്യം ഉപയോഗപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ഇന്ത്യ ആലോചിക്കുന്നത്. യൂറോപ്യൻ യൂണിയനുമായും വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു.
ഇപ്പോഴത്തെ വ്യാപാര യുദ്ധം ഉടനെയൊന്നും ഇന്ത്യയെ ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. സ്‌റ്റീലിനും അലുമുനിയത്തിനും 25 ശതമാനം തീരുവ ഏർപ്പെടുത്തുന്നതോടെ ഇന്ത്യയിലേക്ക് നിലവാരം കുറഞ്ഞ ഉത്പന്നങ്ങളുടെ ഒഴുക്ക് കൂടുമെന്ന ആശങ്കയുണ്ട്.
ഏപ്രില്‍ മുതല്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ക്കും അധിക തീരുവ ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടികളുടെ തീവ്രത കുറയ്ക്കാൻ വിദേശ, വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ വിവിധ തലത്തില്‍ ചർച്ചകളിലാണ്.
വ്യാപാര ചർച്ചകള്‍ക്കായി വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം ഇപ്പോള്‍ അമേരിക്കയിലുണ്ട്.
ഇന്ത്യയ്ക്ക് നേട്ടമായേക്കും
ചൈന, മെക്സികോ, കാനഡ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ വർദ്ധിപ്പിച്ച നടപടി ഇന്ത്യൻ കയറ്റുമതിക്കാർക്ക് നേട്ടമായേക്കും. കാർഷിക ഉത്പന്നങ്ങള്‍, എൻജിനിയറിംഗ് ഉപകരണങ്ങള്‍, മെഷീൻ ടൂള്‍സ്, വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, കെമിക്കല്‍സ് എന്നിവ അമേരിക്ക കൂടുതലായി വാങ്ങാൻ ഇടയുണ്ടെന്ന് കയറ്റുമതിക്കാർ പറയുന്നു.
ഒന്നാം ട്രംപ് സർക്കാരിന്റെ കാലയളവില്‍ ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ വർദ്ധിപ്പിച്ചപ്പോള്‍ ഇന്ത്യ കയറ്റുമതി നേട്ടമുണ്ടാക്കിയിരുന്നു.
2030ല്‍ ഇന്ത്യയും അമേരിക്കയും ലക്ഷ്യമിടുന്ന വ്യാപാരം
50,000 കോടി ഡോളർ