
മുംബൈ: ലോകത്ത് ഏറ്റവുമധികം പാമോയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്ന് മലേഷ്യയാണെങ്കില്‍ ഏറ്റവും അധികം പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
എന്നാല്‍ മലേഷ്യയില്‍ 2025-ല്‍ മാത്രം പാമോയില്‍ കയറ്റുമതി രംഗത്ത് 10 ശതമാനം ഇടിവാണ് ഉണ്ടായത്. ഒരിടവേളയ്ക്കു ശേഷം പാമോയില്‍ ഇറക്കുമതി ഊർജിതമാക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഭക്ഷ്യ എണ്ണ എന്ന നിലയില്‍ ഇന്ത്യ ആശ്രയിക്കുന്ന പാമോയിലിൻ്റെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കഴിഞ്ഞ നവംബറില്‍ 8.41 ലക്ഷം ടണ്‍ ആയിരുന്നു. ഡിസംബറില്‍ അത് അഞ്ചു ലക്ഷം ടണായി കുറഞ്ഞിരുന്നു.
പാമോയിലിൻ്റെ വില കൂടിയതോടെ ഇന്ത്യ ആശ്രയിച്ചിരുന്നത് സോയ ഓയിലിനെയാണ്. ഇതിനേക്കാള്‍ വിലക്കുറവില്‍ പാമോയില്‍ ലഭ്യമായി തുടങ്ങിയതാണ് വ്യാപാരികള്‍ വീണ്ടും പാമോയിലിലേക്ക് തിരിയാൻ കാരണമായി പറയുന്നത്.
2024 ഡിസംബർ മുതല്‍ 2025 മാർച്ച് വരെ 15.7 ലക്ഷം ടണ്‍ പാമോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഏപ്രിലില്‍ മാത്രം 350,000 ടണ്‍ ആയി ഇതുയരുമെന്നാണ് കണക്കാക്കുന്നത്. മേയില്‍ അഞ്ചുലക്ഷം ടണ്‍ ആകുമെന്നും പ്രതീക്ഷിക്കുന്നു.
ജൂലൈ-സെപ്റ്റംബർ കാലയളവില്‍ മാസ ശരാശരി ഏഴുലക്ഷം ടണിലധികമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍നിന്നുമാണ് ഇന്ത്യ പ്രധാനമായും പാമോയില്‍ ഇറക്കുമതി ചെയ്യുന്നത്.