
റൺവേ ആവശ്യമില്ലാതെ കുത്തനെ പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ഇലക്ട്രിക് എയര്‍ ടാക്സിയുമായി ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ് വരുന്നു.
യു.എസ്. കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷനുമായി ചേര്‍ന്നാണ് സര്‍വീസ് നടത്തുക. വൈദ്യുതിയില്‍ ഓടുന്ന വിമാനമാണ് ഉപയോഗിക്കുക.
2026 ഓടെ ഡല്‍ഹിയിലെ കൊണാട്ട് പ്ലെയ്സില്‍ നിന്ന് ഹരിയാണയിലെ ഗുഡ്ഗാവിലേക്ക് സര്‍വീസ് തുടങ്ങാനാണ് പദ്ധതി. വെറും ഏഴു മിനിറ്റുകൊണ്ട് ഈ ദൂരം പറന്നെത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇന്ത്യയില്‍ സര്‍വീസ് നടത്താന്‍ 200 ചെറുവിമാനങ്ങളാവും എത്തുക. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതികള്‍ക്ക് വിധേയമായിട്ടാവും സര്‍വീസ്.
പൈലറ്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് 160 കിലോമീറ്റര്‍ യാത്ര ചെയ്യാനാകുന്ന ഈ ചെറുവിമാനം മെഡിക്കല്‍, എമര്‍ജന്‍സി, ചാര്‍ട്ടര്‍ സേവനങ്ങള്‍ക്കും ഉപയോഗിക്കാനാകും.
ജനസംഖ്യയില്‍ മുന്പില് നില്ക്കുന്ന രാജ്യത്ത് വര്‍ധിച്ചുരുന്ന ഗതാഗത ആവശ്യങ്ങള്‍ മുതലെടുക്കാനാണ് കമ്പനികളുടെ ശ്രമം. ചെലവ് കുറഞ്ഞ രീതിയില്‍ പദ്ധതി രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഇരു കമ്പനികളും വ്യാഴാഴ്ച അറിയിച്ചു.
പൈലറ്റടക്കം അഞ്ച് യാത്രക്കാര്‍ക്ക് 160 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യാനാകുന്ന രീതിയിലാണ് ‘മിഡ്നൈറ്റ്’ ഇ-വിമാനങ്ങള്‍ സജ്ജമാക്കുന്നത്. പ്രഥമിക ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായി 200 വിമാനങ്ങള്‍ സര്‍വീസ് നടത്താനാണ് തീരുമാനം.
കാറില്‍ 60 മുതല്‍ 90 മിനിറ്റ് വരെ സമയം എടുക്കുന്ന യാത്രയ്ക്ക് എയര്‍ കാറില്‍ ഏഴ് മിനിറ്റ് മതിയാകുമെന്നാണ് കമ്പനികളുടെ വാദം.
ഇതിനുപുറമെ ചരക്ക്, മെഡിക്കല്‍, എമര്‍ജന്‍സി, ചാര്‍ട്ടര്‍ സേവനങ്ങള്‍ക്കും ഇ-വിമാനം ഉപയോഗിക്കാന്‍ ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ് ലക്ഷ്യമിടുന്നുണ്ട്. ഒക്ടോബറില്‍ യു.എ.ഇയില്‍ എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കുമെന്ന് ആര്‍ച്ചര്‍ ഏവിയേഷന്‍സും അറിയിച്ചു.