
മുംബൈ: മദ്രാസ് ഐഐടി കാംപസിലെ ഹൈപ്പർലൂപ്പ് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 422 മീറ്റർ നീളത്തിലാണ് ഇവിടെ ഹൈപ്പർലൂപ്പ് പാത പരീക്ഷണാർഥം നിർമിച്ചിരിക്കുന്നത്.
ഇത് ഏഷ്യയിലെ ഏറ്റവും വലിയ ഹൈപ്പർലൂപ്പ് പാതയാണെന്നും 40 മീറ്റർ കൂടി കൂട്ടിച്ചേർക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ പാതയാകുമെന്നും അദ്ദേഹം പറഞ്ഞു. ഐഐടി മദ്രാസ് ആണ് പദ്ധതി വികസിപ്പിച്ചെടുത്തത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് ഇതിന് വേണ്ട ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ നിർമിച്ചത്.
പദ്ധതി വിജയകരമായതോടെ 50 കിലോമീറ്റർ ദൈർഘ്യത്തില്‍ പുതിയ ഹൈപ്പർലൂപ്പ് പാത പണിയാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ. പക്ഷേ ഇത് എവിടെ പണിയണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പുതിയ പാത വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താമെന്നാണ് കണക്ക് കൂട്ടല്‍.
രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് പാത മുംബൈ-പുണെ നഗരങ്ങളെ ബന്ധിപ്പിച്ചാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ പാത പൂർത്തിയാകുന്നതോടെ 25 മിനിറ്റ് കൊണ്ട് മുംബൈയില്‍നിന്ന് പുണെയിലെത്താം.
മുംബൈ-പുണെയ്ക്ക് പുറമെ ചെന്നൈ-ബംഗളൂരു പാതയും പരിഗണനയിലുണ്ട്. മണിക്കൂറില്‍ 1,200 കിലോമീറ്റർ വേഗത്തിലാണ് ഹൈപ്പർലൂപ്പിലൂടെ യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള പോഡുകള്‍ പായുക