
ന്യൂഡൽഹി: ലോകബാങ്കും ഐ.എം.എഫും ഭയപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം ഇന്ത്യയിൽ കുറവായിരിക്കുമെന്ന് എസ്.ബി.ഐ ചെയർമാൻ ദിനേഷ് ഖാര. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ മാന്ദ്യം അനുഭവപ്പെടുന്നതിന്റെ തോത് കുറവായിരിക്കും. 6.9 ശതമാം വളർച്ചാനിരക്ക് പ്രവചനവും നിയന്ത്രിതമായ തോതിലുള്ള പണപ്പെരുപ്പവും ഇന്ത്യക്ക് കരുത്താകുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിമാൻഡിന്റെ അടിസ്ഥാനത്തിൽ സമ്പദ്‍വ്യവസ്ഥയെ വിലയിരുത്തുന്ന രീതിയാണ് കാണുന്നത്. കാരണം ജി.ഡി.പിക്ക് വലിയ സംഭാവന നൽകുന്നത് ഉൽപന്നങ്ങളുടെ ആവശ്യകതയാണ്. ഇത് പരിഗണിക്കുമ്പോൾ മാന്ദ്യം ഇന്ത്യയിൽ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡിമാൻഡുമായി ബന്ധപ്പെട്ടല്ല പണപ്പെരുപ്പം ഉണ്ടാവുന്നത്. അത് വിതരണവുമായി ബന്ധപ്പെട്ടാണ്. ആഗോള സാഹചര്യങ്ങൾ മൂലം വിതരണ ശൃംഖല തടസപ്പെടുന്നതും ക്രൂഡോയിൽ വില വർധിക്കുന്നതുമാണ് പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.