
വാഹനങ്ങളിലെ സുരക്ഷ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയതിനുള്ള അന്തരാഷ്ട്ര റോഡ് സേഫ്റ്റി അവാർഡ് സ്വന്തമാക്കി ഇന്ത്യ.
ലോകത്തിലെ തന്നെ മികച്ച അംഗീകാരങ്ങളിലൊന്നായി കണക്കാക്കുന്ന പ്രിൻസ് മൈക്കല്‍ ഡെക്കേഡ് ഓഫ് ആക്ഷൻ റോഡ് സേഫ്റ്റി അവാർഡാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഏതാനും വർഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ വാഹനങ്ങളില്‍ വരുത്തിയ സുരക്ഷ സംവിധാനങ്ങള്‍ പരിഗണിച്ചാണ് ഈ അവാർഡ് നല്‍കിയത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ കാറുകളുടെ സുരക്ഷ സംബന്ധിച്ച് മൂല്യനിർണ്ണയം നടത്തുന്നതിനുള്ള ഭാരത് എൻക്യാപ് ക്രാഷ്ടെസ്റ്റ്, ഇരുചക്ര വാഹനങ്ങളില്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളിലും എ.ബി.എസ്. സുരക്ഷ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയതാണ് ഇന്ത്യക്ക് അവാർഡ് യോഗ്യത നേടിക്കൊടുത്തതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് പ്രിൻസ് മൈക്കല്‍ ഡെക്കേഡ് ഓഫ് ആക്ഷൻ റോഡ് സേഫ്റ്റി അവാർഡ് പ്രഖ്യാപിച്ചത്.
2030-ഓടെ റോഡപകട മരണങ്ങള്‍ 50 ശതമാനം കുറയ്ക്കുന്നതിനുള്ള റോഡ്മാപ്പ് തയാറാക്കുന്നതിനായി മൊറോക്കോയില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത മന്ത്രിതല സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രിയായ അജയ് തംതയാണ് അവാർഡ് സ്വീകരിച്ചത്. സ്വതന്ത്ര ക്രാഷ്ടെസ്റ്റ് സംവിധാനം ഉള്‍പ്പെടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിരവധി സംവിധാനങ്ങള്‍ ഇന്ത്യ ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2023-ഓടെ യൂറോപ്യൻ നിലവാരത്തിലുള്ള വാഹനങ്ങള്‍ ഇന്ത്യയിലും എത്തിതുടങ്ങണമെന്ന ലക്ഷ്യത്തോടെ 2018 മുതല്‍ ഇന്ത്യയിലെ ഗതാഗത മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ ഇന്ത്യയിലെ വാഹനങ്ങളില്‍ വന്നിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.
എന്നാല്‍, പോലും വാഹനാപകടങ്ങളെ തുടർന്നുള്ള മരണം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നുണ്ടെന്നാണ് നിഗമനങ്ങള്‍.