
ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷം വായ്പാ വളർച്ച ശക്തമായപ്പോഴും നിക്ഷേപം ആകർഷിക്കാൻ ഇന്ത്യയിലെ ബാങ്കുകൾ പാടുപെട്ടു.
ഭവനവായ്പകളും ഉപഭോഗത്തിനായുള്ള മറ്റ് വായ്പകളും ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ വായ്പയുടെ എണ്ണം വർധിച്ചെങ്കിലും നിക്ഷേപം കുറഞ്ഞു. ആർബിഐയുടെ കണക്കുകൾ പ്രകാരം 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം ആണ് ഉണ്ടായത്.
ക്രെഡിറ്റ്-ഡെപ്പോസിറ്റ് അല്ലെങ്കിൽ സിഡി അനുപാതം 2005ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. ഒരു ബാങ്കിൻ്റെ ഡെപ്പോസിറ്റ് ബേസ് എത്രത്തോളം വായ്പകൾക്കായി വിനിയോഗിക്കപ്പെടുന്നുവെന്ന് സിഡി അനുപാതം സൂചിപ്പിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്ക് വായ്പയുടെ വളർച്ചയുടെ വേഗത ഡെപ്പോസിറ്റ് വളർച്ചയെ മറികടന്നതായി ആർബിഐ ഡാറ്റ വ്യക്തമാക്കുന്നു.
2023 2024ൽ നിക്ഷേപങ്ങൾ 13.5% വർധിച്ച് 204.8 ട്രില്യൺ രൂപയായപ്പോൾ, ഭക്ഷ്യേതര വായ്പ മാർച്ച് 22 വരെ 20.2% വർധിച്ച് 164.1 ട്രില്യണിലെത്തി. 2023 സാമ്പത്തിക വർഷത്തിൽ നിക്ഷേപം 9.6 ശതമാനവും ക്രെഡിറ്റ് 15.4 ശതമാനവും വളർന്നു.
നിക്ഷേപം വർധിപ്പിക്കാൻ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പലിശ നിരക്കുകൾ ഉയർത്തി നിക്ഷേപകരെ ആകർഷിക്കാൻ ശ്രമിക്കുന്നത് ഇതിൽ ഒരു മാർഗമാണ്.
എന്നാൽ ഇതും വേണ്ടത്ര വിജയിച്ചില്ലെന്ന് വേണം കരുതാൻ.