
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോണ്ടുകളെ തങ്ങളുടെ സൂചികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് ജെപി മോര്‍ഗന്‍ തീരുമാനിച്ചു. പകരം അവയെ നിരീക്ഷിക്കാനാണ് തീരുമാനം. ഇതോടെ രാജ്യത്തെ ബോണ്ടുകളുടെ ആഗോള വിപണി പ്രവേശനം അവതാളത്തിലായി.
ജെപി മോര്‍ഗന്റെ ജിബിഐ ഇഎം ഗ്ലോബല്‍ ഡൈവേഴ്‌സിഫൈഡ് ബോണ്ട് സൂചികയില്‍ രാജ്യത്തെ സോവറിന്‍ ബോണ്ടുകള്‍ 10 ശതമാനം വെയ്‌റ്റേജോടു കൂടി ചേര്‍ക്കപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഉള്‍പ്പെടുന്ന പക്ഷം ഏതാണ്ട് 40 ബില്ല്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്ന ഘട്ടത്തില്‍ ആശ്വാസകരമായിരുന്നു അത്.
എന്നാല്‍ ദീര്‍ഘമായ നിക്ഷേപക രജിസ്‌ട്രേഷന്‍ പ്രക്രിയയും ആസ്തികളുടെ വ്യാപാരം, സെറ്റില്‍മെന്റ്, കസ്റ്റഡി ഉള്‍പ്പെടെ പരിഹരിക്കേണ്ട തടസ്സങ്ങളും പ്രവേശനത്തിന് തടസ്സമായി. ഇന്ത്യന്‍ ബോണ്ടുകളെ എഫ്ടിഎസ്ഇ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഗവണ്‍മെന്റ് ബോണ്ട് സൂചികയില്‍ ഉള്‍പ്പെടുത്താന്‍ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പും തയ്യാറായിരുന്നില്ല. നിരീക്ഷണത്തില്‍ വയ്ക്കാനായിരുന്നു അവരുടേയും തീരുമാനം.
വാള്‍സ്ട്രീറ്റ് ബാങ്കിന്റെ വളര്‍ന്നുവരുന്ന മാര്‍ക്കറ്റ് ബോണ്ട് സൂചികയിലേക്ക് പ്രാദേശിക ബോണ്ടുകള്‍ കടക്കാനുള്ള സാധ്യതയും ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ 1 ട്രില്യണ്‍ ഡോളര്‍ സോവറിന്‍ ബോണ്ട് മാര്‍ക്കറ്റ് വളര്‍ന്നുവരുന്ന വിപണികളില്‍ ഏറ്റവും വലുതാണ്. അതേസമയം ഇതുവരെ ഒരു ആഗോള സൂചികയുടെയും ഭാഗമാകാന്‍ അതിനായിട്ടില്ല.
യൂറോക്ലിയര്‍ പോലുള്ള അന്താരാഷ്ട്ര ക്ലിയറിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ തീര്‍പ്പാക്കാന്‍ ന്യൂഡല്‍ഹി തയ്യാറായിട്ടില്ല. എന്നാല്‍ ചൈനീസ്, ഇന്തോനേഷ്യന്‍ ബോണ്ടുകള്‍ക്കും യൂറോ ക്ലിയറിംഗ് സാധ്യമല്ലെന്നും എന്നിട്ടും അവയ്ക്ക് ആഗോള സൂചികയിലിടം കിട്ടിയെന്നും ഗോള്‍ഡ്മാന്‍ സാച്ച്‌സ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ബോണ്ടുകള്‍ ആഗോള സൂചികയില്‍ കയറുമെന്ന പ്രതീക്ഷ സംജാതമായത്.