
ന്യൂഡല്‍ഹി: മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 6.4 ശതമാനമായി കുറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യവും 6.4 ശതമാനമായിരുന്നു. ഉയര്‍ന്ന നികുതി വരുമാനവും മറ്റ് വരുമാനങ്ങളും സബ്‌സിഡികളിലെ കുറവുമാണ് നേട്ടത്തിന് കാരണം.
2022-23 ലെ താല്‍ക്കാലിക ഡാറ്റ അനാവരണം ചെയ്ത കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) ധനക്കമ്മി 17.33 ലക്ഷം കോടി രൂപയാണെന്ന് അറിയിക്കുകയായിരുന്നു. മൊത്തം വരുമാനം 24.56 ലക്ഷം കോടി രൂപയും ചെലവ് 41.89 ലക്ഷം കോടി രൂപയുമാണ്. ഇത് പുതുക്കിയ ബജറ്റ് ലക്ഷ്യത്തിന്റെ 101 ശതമാനവും 100 ശതമാനവുമാണ്.
നികുതി വരുമാനം 2097 ലക്ഷം കോടി രൂപയായപ്പോള്‍ നികുതിയേതര വരുമാനം 2.86 ലക്ഷം കോടി രൂപയായി. നികുതി,നികുതിയേതര വരുമാനങ്ങള്‍ പുതുക്കിയ എസ്റ്റിമേറ്റിന്റെ 100.5 ശതമാനവും 109.3 ശതമാനവുമാണ്. മുന്‍വര്‍ഷത്തെ 102.2 ശതമാനത്തേയും 116.4 ശതമാനത്തേയും അപേക്ഷിച്ച് കുറവ്.
റവന്യൂ കമ്മി 10.69 ലക്ഷം കോടി രൂപ അഥവാ ബജറ്റ് ലക്ഷ്യത്തിന്റെ 96.2 ശതമാനമാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ റവന്യൂ കമ്മി ജിഡിപിയുടെ 3.9 ശതമാനവും എഫക്ടീവ് റവന്യൂ കമ്മി 2.8 ശതമാനവുമായിരുന്നു. 9.48 ലക്ഷം കോടി രൂപ നികുതി വിഹിതമായി കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് കൈമാറി.
ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 50,015 കോടി രൂപ കൂടുതലാണ്. പ്രത്യക്ഷ നികുതി വരുമാനം 16.61 ലക്ഷം കോടി രൂപയാണ്. ഇത് പുതുക്കിയ ലക്ഷ്യമായ 16.5 ലക്ഷം കോടി രൂപയെ മറികടന്നു.
ജിഎസ്ടി വരുമാനം 22 ശതമാനമുയര്‍ന്ന് 18.10 ലക്ഷം കോടി രൂപയായപ്പോള്‍ ശരാശരി മൊത്ത പ്രതിമാസം ശേഖരം 1.51 ലക്ഷം കോടി രൂപയായി. ഭക്ഷ്യ,രാസവള സബ്‌സിഡി ബില്ലുകള്‍ കുറഞ്ഞതും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയര്‍ന്ന ലാഭവിഹിതം ഓഹരി വിറ്റഴിക്കലിലെ കുറവ് നികത്തിയതും അപ്രതീക്ഷിത നികുതികളും സര്‍ക്കാറിന് നേട്ടമായി.
2025-26 ഓടെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തില്‍ താഴെയെത്താന്‍ ലക്ഷ്യമിടുന്ന ഇന്ത്യ, 2023-24 ലെ കമ്മി 5.9 ശതമാനമായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു.