
ന്യൂഡല്‍ഹി: 2023 മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയുടെ ബാഹ്യ കടം പ്രതിവര്‍ഷം 5.6 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 624.7 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ബാഹ്യ കടം 619.1 ബില്യണ്‍ ഡോളറായിരുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദന(ജിഡിപി)- ബാഹ്യ കടഅനുപാതം 2023 മാര്‍ച്ചില്‍ 18.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
2022 മാര്‍ച്ചില്‍ 20 ശതമാനമായിരുന്ന സ്ഥാനത്താണിത്. രൂപയ്‌ക്കെതിരെയും മറ്റ പ്രധാന കറന്‍സികളായ യെന്‍,എസ്ഡിആര്‍,യൂറോയ്‌ക്കെതിരെയും ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ മൂല്യനിര്‍ണ്ണയ നേട്ടം 20.6 ബില്യണ്‍ ഡോളറായി. മൂല്യനിര്‍ണ്ണയ പ്രഭാവം ഇല്ലെങ്കില്‍ ബാഹ്യകടം 5.6 ബില്യണ്‍ ഡോളറിന് പകരം 26.2 ബില്യണ്‍ ഡോളറാകുമായിരുന്നു.
റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച്, 2023 മാര്‍ച്ച് അവസാനത്തോടെ, ദീര്‍ഘകാല കടം (ഒരു വര്‍ഷത്തിലധികം യഥാര്‍ത്ഥ കാലാവധിയുള്ളത്) 496.3 ബില്യണ്‍ ഡോളറാണ്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.1 ബില്യണ്‍ ഡോളര്‍ കുറവാണ് ഇത്. അതേസമയം മൊത്തം ബാഹ്യ കടത്തിലെ ഹ്രസ്വകാല കടത്തിന്റെ അനുപാതം (ഒരു വര്‍ഷം വരെ യഥാര്‍ത്ഥ കാലാവധിയുള്ളത്) 2023 മാര്‍ച്ച് അവസാനത്തോടെ 20.6 ശതമാനമായി ഉയര്‍ന്നു.
അതുപോലെ, വിദേശനാണ്യ കരുതല്‍ ശേഖരവുമായുള്ള ഹ്രസ്വകാല കടത്തിന്റെ (യഥാര്‍ത്ഥ മെച്യൂരിറ്റി) അനുപാതം 2023 മാര്‍ച്ച് അവസാനത്തോടെ 22.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. (2022 മാര്‍ച്ചിലെ 20 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍). കടം കൂടുതല്‍ യുഎസ് ഡോളറിലാണ്.2023 മാര്‍ച്ച് അവസാനത്തോടെ ഇത് 54.6 ശതമാനമായി.
ഇന്ത്യന്‍ രൂപ (29.8 ശതമാനം), സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) (6.1 ശതമാനം), യെന്‍ (5.7 ശതമാനം), യൂറോ (3.2 ശതമാനം) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. കടത്തിന്റെ ഏറിയ പങ്കും വായ്പ രൂപത്തിലാണ് (32.5 ശതമാനം).നിക്ഷേപങ്ങളും (22.6 ശതമാനം), ട്രേഡ് ക്രെഡിറ്റ് ആന്‍ഡ് അഡ്വാന്‍സുകളും(19.9 ശതമാനം), ഡെറ്റ് സെക്യൂരിറ്റികളുമാണ് മറ്റ് മാര്‍ഗങ്ങള്‍.
ആര്‍ബിഐ കണക്കനുസരിച്ച്, ഡെബ്റ്റ് സര്‍വീസ (പ്രിന്‍സിപ്പല്‍ തിരിച്ചടവുകളും പലിശ പേയ്മന്റുകളുമുള്‍പ്പടെ) 2023 മാര്‍ച്ച് അവസാനത്തോടെ നിലവിലെ വരുമാനത്തിന്റെ 5.3 ശതമാനമായി ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ ഇത് 5.2 ശതമാനമായിരുന്നു.