
ഡയറക്‌ട് എനർജി ആയുധ വികസനത്തില്‍ പുതിയ മുന്നേറ്റവുമായി ഡിആർഡിഒ. 300 കിലോവാട്ട് ഊർജമുള്ള ലേസർ ആയുധമാണ് ഡിആർഡിഒ വികസിപ്പിക്കുന്നത്.
20 കിലോമീറ്റർ ദൂരത്തുവരെയുള്ള ലക്ഷ്യങ്ങള്‍ തകർക്കാൻ ശേഷിയുള്ള ഹൈ എനർജി ലേസർ ആയുധത്തിന് ‘സൂര്യ’ എന്നാണ് പേരിട്ടിരിക്കുന്നത്. 2027ല്‍ ‘സൂര്യ’യുടെ ആദ്യ പരീക്ഷണം നടക്കുമെന്നാണ് കരുതുന്നത്. പ്രധാനമായും ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമായാണ് ‘സൂര്യ’യെ വികസിപ്പിക്കുന്നത്. ഇതിന് പുറമെ ഡ്രോണുകള്‍, റോക്കറ്റുകള്‍ തുടങ്ങിയവയേയും നിർവീര്യമാക്കും.
ചെലവ് കുറഞ്ഞ ആയുധമെന്ന നിലയിലാണ് ലേസർ ആയുധങ്ങളെ കണക്കാക്കുന്നത്. നിലവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഭീമമായ ചെലവാണ് ഓരോസമയത്തും വേണ്ടിവരിക. എന്നാല്‍ ഇവ വികസിപ്പിക്കാനും വിന്യസിക്കാനും ആദ്യഘട്ടത്തില്‍ വലിയ തുക കണ്ടെത്തേണ്ടിവരും.
പരമ്പരാഗത പ്രതിരോധ സംവിധാനങ്ങളില്‍ മിസൈലുകളോ റോക്കറ്റുകളോ ഉപയോഗിച്ചാണ് ശത്രു മിസൈലുകളെയും വിമാനങ്ങളെയും ഡ്രോണുകളെയുമൊക്കെ നേരിടുന്നത്. ഇവ നിർമിക്കാനും ഉപയോഗിക്കാനും വീണ്ടും വീണ്ടും പണം ചെലവാക്കേണ്ടി വരും.
എന്നാല്‍ ഡയറക്‌ട് എനർജി ആയുധങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ കുറഞ്ഞ ചെലവില്‍ ശത്രുവിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.
മാത്രമല്ല കണ്ണടച്ചുതുറക്കുന്നതിനേക്കാള്‍ വേഗതയില്‍ ശത്രുവിന്റെ ആക്രമണങ്ങളെ നിർവീര്യമാക്കുമെന്നതിനാല്‍ ഹൈപ്പർസോണിക് ആയുധങ്ങളെ വരെ പ്രതിരോധിക്കാനുമാകും. ശത്രുവിമാനങ്ങളെയും മിസൈലുകളെയും തകർക്കുമ്ബോള്‍ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളും പരമാവധി കുറയ്ക്കാനുമാകും.
നിലവില്‍ അമേരിക്ക, റഷ്യ, ചൈന, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും ലേസർ അടിസ്ഥാനമാക്കിയ ഡയറക്‌ട് എനർജി ആയുധങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. ഈ നിരയിലേക്കാണ് ഇന്ത്യയും എത്തുന്നത്. നിലവില്‍ ഈ രാജ്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ വെച്ചുനോക്കിയാല്‍ ‘സൂര്യ’യുടെ ശേഷി ഇവയോട് കിടപിടിക്കുന്നതാണ്.
നിലവില്‍ അമേരിക്ക പരീക്ഷിച്ച ഹൈ എനർജി ലേസർ വെപ്പണ്‍ സിസ്റ്റത്തിന് 300 കിലോവാട്ട് കരുത്താണുള്ളത്. ഇതിന്റെ 500 കിലോവാട്ടിന്റെ ലേസർ ആയുധത്തിന്റെ വികസനത്തിലാണ് അമേരിക്ക.
ചൈനയുടെ പണിപ്പുരയിലുള്ള ഷെങ്-1 എന്ന ലേസർ ആയുധത്തിന് 100 കിലോവാട്ട് ശേഷിയാണുള്ളത്. ഇതിന് രണ്ട് കിലോമീറ്റർ ദൂരെവരെയുള്ള ലക്ഷ്യങ്ങളെ മാത്രമേ നേരിടാനാകു.
അതുപോലെ സൈനികർക്ക് നേരിട്ട് ഉപയോഗിക്കാവുന്ന 50 കിലോവാട്ടിന്റെ ലേസർ റൈഫിളും ചൈന വികസിപ്പിക്കുന്നുണ്ട്. 50 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന അതിശക്തമായ ലേസർ ആയുധം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന.
ഇസ്രയേലിന്റെ പക്കലുള്ള അയണ്‍ ബീമിന് 100 കിലോവാട്ട് ശേഷിയാണുള്ളത്. നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. റഷ്യയും സമാനമായ ആയുധത്തിന്റെ ഗവേഷണത്തിലാണ്.
100 കിലോവാട്ടിന്റെയും 50 കിലോവാട്ടിന്റെയും ലേസർ ആയുധങ്ങള്‍ ഡിആർഡിഒ വികസിപ്പിച്ചിരുന്നു. ഇവയുടെ പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഇതിന് പിന്നാലെയാണ് 300 കിലോവാട്ടിന്റെ ആയുധം വകസിപ്പിക്കുന്നത്.