
കൊച്ചി: യുകെയിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾക്ക് അടുത്ത മാസം വീണ്ടും തുടക്കമാകും. ഇതിനായി ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ തർക്ക വിഷയങ്ങളിൽ സമവായം ഒരുക്കാനുള്ള ശ്രമം തുടങ്ങി.
കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച യുകെയുടെ പുതിയ പ്രധാനമന്ത്രി കിയർ സ്‌റ്റാമർ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം ഒപ്പുവെക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.
2022 ജനുവരിയിലാണ് ഇന്ത്യയും യു.കെയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെക്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. ഇരു രാജ്യങ്ങളിലും പൊതു തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതോടെ പതിമൂന്ന് റൗണ്ടിന് ശേഷം ചർച്ചകൾ മരവിപ്പിച്ചിരുന്നു.
ഐ.ടി, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകൾക്ക് ബ്രിട്ടനിൽ കൂടുതൽ ഇളവുകൾ വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. വൈദ്യുതി വാഹനങ്ങൾ ഉൾപ്പെടെയുള്ള ഉത്‌പന്നങ്ങളുടെ ഇറക്കുമതി തീരുവ കുത്തനെ കുറയ്ക്കണമെന്നാണ് യുകെയുടെ ഡിമാൻഡ്