ഡൽഹി: ബ്രിട്ടീഷ് വിമാനക്കമ്പനിയായ വിർജിൻ അറ്റ്‌ലാന്റിക്കുമായി വിമാനങ്ങളിൽ പരസ്പരം സീറ്റുകൾ വിൽക്കാൻ അനുവദിക്കുന്ന കോഡ് ഷെയർ കരാർ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. കരാർ പ്രകാരം സെപ്റ്റംബർ 27 മുതൽ ക്രമീകരണം ആരംഭിക്കും.
വിർജിൻ അറ്റ്‌ലാന്റിക്കിന്റെ മൂന്നാമത്തെ വലിയ വിപണിയാണ് ഇന്ത്യയെന്ന് എയർലൈനിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ജുഹ ജാർവിനൻ പറഞ്ഞു. കോഡ്‌ഷെയർ ഘട്ടം ഘട്ടമായി നടപ്പിലാക്കും. ആദ്യ ഘട്ടത്തിൽ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, അഹമ്മദാബാദ്, അമൃത്സർ, ഗോവ, ഡൽഹി, മുംബൈ എന്നീ ഒമ്പത് സ്ഥലങ്ങളിലേക്ക് കമ്പനിയുടെ യാത്രക്കാർക്ക് ഇൻഡിഗോയിൽ കണക്ഷൻ ലഭിക്കും.
ഈ വർഷാവസാനം കരാർ ഇന്ത്യയിലുടനീളമുള്ള 16 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. രണ്ടാം ഘട്ടത്തിൽ കൊച്ചി, ചണ്ഡീഗഡ്, ജയ്പൂർ, പൂനെ, കോയമ്പത്തൂർ, നാഗ്പൂർ, വഡോദര, ഇൻഡോർ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുള്ള കണക്ഷൻ ഉൾപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
കോഡ്‌ഷെയറിന്റെ ഭാഗമായി വിർജിൻ അറ്റ്‌ലാന്റിക് അതിന്റെ ഉപഭോക്താക്കൾക്കായി ഡൽഹി വിമാനത്താവളത്തിലെ വിവിധ ടെർമിനലുകൾക്കിടയിൽ സൗജന്യ ഷട്ടിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യും. എയർ ഫ്രാൻസ്-കെഎൽഎം, ടർക്കിഷ് എയർലൈൻസ്, ഖത്തർ എയർവേസ്, അമേരിക്കൻ എയർലൈൻസ്, ക്വാണ്ടാസ് എന്നിവയുമായി ഇൻഡിഗോയ്ക്ക് ഇതിനകം തന്നെ കോഡ്ഷെയർ കരാറുകളുണ്ട്.