മുംബൈ: വന്ദേ ഭാരത് സെമി-ഹൈ സ്പീഡ് ട്രെയിനുകൾക്കായി മോഡുലാർ ഇന്റീരിയറുകൾ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമായി ഉള്ള പുതിയ ഓർഡർ സ്വന്തമാക്കി ഇന്തോ-നാഷണൽ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ കിനെകോ ആണ് ഈ ഓർഡർ നേടിയത്. 113 കോടി രൂപയാണ് നിർദിഷ്ട ഓർഡറിന്റെ മൂല്യം.
ഈ വർഷം ആദ്യം വന്ദേ ഭാരത് ട്രെയിനുകളുടെ 68 ട്രെയിൻ ഫ്രണ്ടുകളുടെ ഏറ്റവും വലിയ ഓർഡറും കിനെകോയ്ക്ക് ലഭിച്ചിരുന്നു. നിലവിലെ ഓർഡർ ബുക്കിന്റെ അടിസ്ഥാനത്തിൽ കിനെകോ ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിൻ ഇന്റീരിയർ വിതരണക്കാരിൽ ഒരാളായി മാറിയെന്ന് ഇൻഡോ-നാഷണൽ പ്രസ്താവനയിൽ പറഞ്ഞു.
കിനെകോയുടെ ഐറിസ് സർട്ടിഫൈഡ് റെയിൽവേ ഡിവിഷൻ പതിനഞ്ച് വർഷത്തിലേറെയായി ഇന്ത്യൻ റെയിൽവേയ്ക്ക് ലോകോത്തര കോമ്പോസിറ്റ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു. പുതിയതും നവീകരിച്ചതുമായ കോച്ചുകൾക്കായി ടേൺകീ റെയിൽവേ ഇന്റീരിയർ പ്രോജക്ടുകൾ നിർമ്മിക്കുന്നതിനുള്ള ഡിസൈൻ വിഭാഗത്തിൽ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. നിലവിൽ ഇത്തരം പദ്ധതികൾക്ക് നടപ്പിലാകുന്ന ഇന്ത്യയിലെ ചുരുക്കം ചില നിർമ്മാതാക്കളിൽ ഒരാളാണ് കമ്പനി.
ബാറ്ററികൾ, ടോർച്ചുകൾ, എൽഇഡി ഉൽപ്പന്നങ്ങൾ, കൊതുക് ബാറ്റുകൾ, ഇലക്ട്രിക്കൽ ആക്‌സസറികൾ, റേസറുകൾ & ബ്ലേഡുകൾ എന്നിവയുടെ നിർമ്മാണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇൻഡോ നാഷണൽ. ഓർഡർ ലഭിച്ച വാർത്തയ്ക്ക് പിന്നാലെ ഇന്തോ-നാഷണൽ ഓഹരികൾ 12.34 ശതമാനം ഉയർന്ന് 383.80 രൂപയിലെത്തി.