
ന്യൂഡൽഹി: 2022 ജൂൺ പാദത്തിൽ 64.44 ശതമാനം വർദ്ധനയോടെ 1,603.29 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി ഇൻഡസ്‌ഇൻഡ് ബാങ്ക്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 974.95 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ അറ്റാദായം. വിശകലന വിദഗ്ധർ പ്രതീക്ഷിച്ച 1,470 കോടി രൂപയുടെ ലാഭത്തെ മറികടന്നുകൊണ്ടുള്ള മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. കഴിഞ്ഞ ത്രൈമാസത്തിലെ പലിശ വരുമാനം 8.01 ശതമാനം ഉയർന്ന് 7,574.70 കോടിയിൽ നിന്ന് 8,181.77 കോടി രൂപയായി. അവലോകന പാദത്തിൽ സ്വകാര്യ വായ്പാ ദാതാവ് 1,250.99 കോടി രൂപയുടെ പ്രൊവിഷനുകൾ രേഖപ്പെടുത്തി, ഇത് മാർച്ച് പാദത്തിൽ 1,461.62 കോടി രൂപയും മുൻ വർഷം ഇതേ പാദത്തിൽ 1,779.33 കോടി രൂപയുമായിരുന്നു. മൊത്തം അഡ്വാൻസുകളുടെ 2.35 ശതമാനമാണ് മൊത്ത നിഷ്‌ക്രിയ ആസ്തി, ഇത് മാർച്ച് പാദത്തിലെ 2.27 ശതമാനത്തേക്കാൾ കൂടുതലാണ്.
ജൂൺ പാദത്തിൽ ബാങ്കിന്റെ മൊത്തം നിക്ഷേപം മുൻ വർഷത്തെ 2,67,630 കോടി രൂപയിൽ നിന്ന് 13 ശതമാനം ഉയർന്ന് 3,03,094 കോടി രൂപയായപ്പോൾ, അറ്റ അഡ്വാൻസുകൾ 18 ശതമാനം ഉയർന്ന് 2,49,541 കോടി രൂപയായി. അവലോകന കാലയളവിൽ ചെറുകിട ബിസിനസ് ഉപഭോക്താക്കളിൽ നിന്നുള്ള റീട്ടെയിൽ നിക്ഷേപങ്ങൾ 1,24,105 കോടി രൂപയായി വർധിച്ചു. അതേസമയം ബാങ്കിന്റെ കാസ അനുപാതം മാർച്ച് പാദത്തിലെ 42.8 ശതമാനത്തിൽ നിന്ന് 43.2 ശതമാനമായി ഉയർന്നു.