ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി വീണ്ടും ഇടിഞ്ഞെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യയുടെ പ്രധാന വിപണികളായ ഇന്ത്യയിലേയ്ക്കും, ചൈനയിലേയ്ക്കും ഉള്ള കയറ്റുമതിയിൽ ഇടിവ് ദൃശ്യമാണ്.
ആഗോള വിപപണിയിൽ എണ്ണവിലക്കയറ്റത്തെ തുടർന്നു വിലപരിധി വീണ്ടും ശക്തമായതാണ് ഇന്ത്യയിലേയ്ക്കുള്ള എണ്ണ കയറ്റുമതി കുറയാനുള്ള പ്രധാന കാരണം. അതേസമയം ചൈനീസ് കയറ്റുമതി കുറയാൻ കാരണം ഡിമാൻഡ് കുറവ് തന്നെയാണ്.
റിപ്പോർട്ടുകൾ പ്രകാരം, റഷ്യയുടെ നാലാഴ്ചത്തെ ശരാശരി കടൽ വഴിയുള്ള എണ്ണ കയറ്റുമതി ജൂലൈ 14 വരെ പ്രതിദിനം 3.11 ദശലക്ഷം ബാരലായി കുറഞ്ഞിട്ടുണ്ട്. ഇത് ഏപ്രിലിലെ ഏറ്റവും ഉയർന്ന നിലയേക്കാൾ ഏകദേശം 6,00,000 ബാരൽ അല്ലെങ്കിൽ 17% കുറവിനെ സൂചിപ്പിക്കുന്നുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ കടൽ വഴിയുള്ള ക്രൂഡ് കയറ്റുമതി ജനുവരി മുതലുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഓഗസ്റ്റ് അവസാനം വരെ ഈ സ്ഥിതി തുടർന്നേക്കുമെന്നാണു വിലയിരുത്തൽ.
ഒപെക്ക് ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഉൽപ്പാദനം കുറയ്ക്കുമെന്നു റഷ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ നടപടിയും കണക്കുകളെ സ്വാധീനിച്ചിരിക്കാം.
എണ്ണശാലകളുടെ അറ്റകൂറ്റപ്പണികൾക്കു സാധ്യതയുള്ളതിനാൽ വരും മാസങ്ങളിൽ പുറത്തേയ്ക്കുള്ള എണ്ണയുടെ ഒഴുക്കു വീണ്ടും കുറഞ്ഞേക്കാം. യുക്രൈൻ ഡ്രോൺ ആക്രമണങ്ങൾ റഷ്യയുടെ റിഫൈനറി പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഴ്ചകൾക്കു ശേഷം ആഗോള എണ്ണവില താഴ്ന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസമാണ്. കൊവിഡിനു ശേഷം ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതുവരെ ഒരു താളം കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഇതും എണ്ണവിപണിയെ ആശങ്കയിലാഴ്ത്തുന്നു. ജൂൺ യോഗത്തിൽ ഒപെക്ക് പ്ലസ് വർഷാവസാനത്തോടെ ഉൽപ്പാദന നിയന്ത്രണം ഘട്ടംഘട്ടമായി പിൻവലിക്കുന്നു കാര്യം സൂചിപ്പിച്ചിരുന്നു.
അതിനാൽ തന്നെ ഇനിയുള്ള എണ്ണയുടെ നീക്കങ്ങളും, അടുത്ത യോഗവും വളരെ നിർണായകമാണ്.