
കൊച്ചി: നിർണായകമായ വിവരങ്ങള്‍ മുൻകൂട്ടിയറിഞ്ഞ് ഓഹരി വിപണിയില്‍ നിന്നും നിയമ വിരുദ്ധമായി നേട്ടമുണ്ടാക്കിയതിന്( ഇൻസൈഡർ ട്രേഡിംഗ്) ഇൻഡസ് ഇൻഡ് ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ സെക്യുരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അന്വേഷണം ആരംഭിച്ചു.
ഡെറിവേറ്റീവ് ഇടപാടുകള്‍ സംബന്ധിച്ച് ഇൻഡസ് ഇൻഡ് ബാങ്കും റിസർവ് ബാങ്കുമായി നടത്തിയ ആശയ വിനിമയങ്ങളും സെബി പരിശോധിക്കും.
ഡെറിവേറ്റീവ് ഇടപാടുകളുടെ മൂല്യം കണക്കാക്കുന്നതിലുണ്ടായ പാളിച്ചയിലൂടെ ഇൻഡസ് ഇൻഡ് ബാങ്കിന്റെ മൊത്തം ആസ്തിയില്‍ 2.35 ശതമാനം കുറവുണ്ടാകുമെന്ന് മാർച്ച് പത്തിനാണ് ബാങ്ക് ഓഹരി എക്സ്ചേഞ്ചിനെ അറിയിച്ചത്.
ഇതോടെ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ബാങ്കിന്റെ ഓഹരി വില 25 ശതമാനത്തിലധികം ഇടിഞ്ഞു. എന്നാല്‍ ഇതിന് ഒരു വർഷം മുൻപ് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടറുമടക്കമുള്ള വിവിധ ഉദ്യോഗസ്ഥർ കൈവശമുള്ള ഓഹരികള്‍ പൂർണമായും വിറ്റൊഴിഞ്ഞിരുന്നു.
പ്രതിസന്ധി മുൻകൂട്ടി അറിഞ്ഞ് ഉയർന്ന വിലയില്‍ ഓഹരികള്‍ വിറ്റഴിച്ച് ബാങ്ക് മേധാവികള്‍ അന്യായമായ നേട്ടമുണ്ടാക്കിയെന്ന ആരോപണം ശക്തമായതോടെയാണ് സെബി അന്വേഷണം നടത്തുന്നത്.